ഫാ. തോമസ് കോട്ടൂര്‍ കോണ്‍വെന്റ് ഹോസ്റ്റലിലെ നായ്ക്കളുടെ പ്രിയങ്കരന്‍, സ്ഥിരം സന്ദര്‍ശകന്‍; പച്ചയായ മനുഷ്യന്റെ എല്ലാ വികാരങ്ങളും തനിക്കുണ്ടെന്ന് തുറന്നുപറച്ചില്‍; അക്കമിട്ടുള്ള വിധിന്യായം

കൊച്ചി: 28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളാണെന്ന് തെളിഞ്ഞവര്‍ക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ജയിലിലക്കപ്പെട്ടു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 4334- ആം നമ്പര്‍ തടവുകാരനാണ് കോട്ടൂര്‍.

ഇതേ കേസില്‍ അട്ടക്കുളങ്ങര വനിതാ ജയിലിലെ 15-ാം നമ്പര്‍ തടവുകാരിയാണു സിസ്റ്റര്‍ സെഫി. കേസില്‍ സി ബി ഐ കോടതി പൂര്‍ണമായും ആശ്രയിച്ചത് സാക്ഷി മൊഴികളും സാഹചര്യത്തെളിവുകളുമാണ്. ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ കോടതി വിധിന്യായത്തില്‍ അക്കമിട്ടുനിരത്തി.

അവ ഇതൊക്കെയാണ്

1. അഭയയുടെ ശരീരത്തില്‍ മരണത്തിനു മുമ്പു സംഭവിച്ച ആറു മുറിവുകളുണ്ടായിരുന്നു എന്ന് പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിനൊപ്പം പോലീസ് സര്‍ജന്‍ ഡോ. രാധാകൃഷ്ണന്‍ (33-ാം സാക്ഷി) നല്‍കിയ തെളിവ്.

2. അഭയയുടെ കഴുത്തില്‍ നഖങ്ങള്‍ കൊണ്ടുള്ള മുറിപ്പാടുകളുണ്ടായിരുന്നു എന്ന് ഏഴാം സാക്ഷിയായ വര്‍ഗീസ് ചാക്കോയുടെ മൊഴി. കേസില്‍ പൊലീസ് നിര്‍ദേശപ്രകാരം, മൃതദേഹത്തിന്റെ ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫര്‍ ആണ് വര്‍ഗീസ് ചാക്കോ.

3. അഭയ മിടുക്കിയും സന്തോഷവതിയും സത്യസന്ധയുമായ പെണ്‍കുട്ടിയാണെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമുള്ള കോണ്‍വെന്റ് അന്തേവാസികളുടെയും അധ്യാപികയായിരുന്ന ത്രേസ്യാമ്മയുടെയും സുഹൃത്തുക്കളുടെയും മൊഴികള്‍.

4. കോണ്‍വെന്റ് അടുക്കളയുടെ വര്‍ക്ക് ഏരിയയും വാഷ് ഏരിയയും സംഭവദിവസം അലങ്കോലമായി കിടക്കുകയായിരുന്നെന്ന് പാചകക്കാരി അച്ചാമ്മ, സംഭവസ്ഥലത്ത് ആദ്യമെത്തിയവരിലൊരാളായ എം.എം. തോമസ്, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവരുടെ സാക്ഷിമൊഴികള്‍.

5. അടുക്കളമൂലയില്‍ കൈക്കോടാലി കിടക്കുന്നതും ഫ്രിഡ്ജ് തുറന്നുകിടക്കുന്നതും ഫ്രിഡ്ജിനരികില്‍ വെള്ളം കുപ്പി കിടക്കുന്നതും അടുക്കളയുടെ പിന്‍വാതില്‍പ്പാളികള്‍ക്കിടയില്‍ ഒരു കന്യാസ്ത്രീയുടെ ശിരോവസ്ത്രം ഉടക്കിക്കിടക്കുന്നതും കണ്ടുവെന്ന എം.എം. തോമസിന്റെ മൊഴി.

6. പുരോഹിതര്‍ കോണ്‍വെന്റ് ഹോസ്റ്റലില്‍ പതിവായി വന്നിരുന്നെന്നുള്ള അച്ചാമ്മയുടെ മൊഴി.

7. ഹോസ്റ്റലിലെ നായ്ക്കളുടെ പ്രിയങ്കരനായിരുന്നു ഫാദര്‍. പുരോഹിതര്‍ പതിവായി വരുമായിരുന്നതിനാല്‍ സംഭവദിവസം ഇവരെ കണ്ടിട്ടും നായ്ക്കള്‍ കുരയ്ക്കാതിരുന്നുവെന്ന് വ്യക്തമായി.

8. കോണ്‍വെന്റ് ഹോസ്റ്റലിന്റെ ഗ്രൗണ്ട് ഫ്ളോര്‍ മുറിയില്‍ സിസ്റ്റര്‍ സെഫി തനിച്ചേ ഉണ്ടാകാറുള്ളൂ എന്ന സാക്ഷിമൊഴികള്‍.

9. സംഭവരാത്രി ഹോസ്റ്റലില്‍ ഫാ. തോമസ് കോട്ടുരിനെ കണ്ടെന്ന് അവിടെ മോഷണത്തിനെത്തിയ രാജുവിന്റെ (അടയ്ക്കാ രാജു മൂന്നാം സാക്ഷി) മൊഴിയില്‍നിന്നു തെളിഞ്ഞു. രണ്ടു പുരുഷന്മാര്‍ പിന്നിലെ പടിയിറങ്ങിവരുന്നതു കണ്ടെന്ന് രാജുവിന്റെ മൊഴി. അതിലൊന്ന് ഫാ. കോട്ടുരായിരുന്നെന്ന് രാജു തിരിച്ചറിഞ്ഞു. രണ്ടാമത്തെയാളെ തിരിച്ചറിയാന്‍ രാജുവിനു കഴിഞ്ഞില്ല. ഇതാണ് രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണയില്‍നിന്ന് ഒഴിവാക്കാന്‍ കാരണമായത്.

10. സിസ്റ്റര്‍ സെഫിയുമായുള്ള ബന്ധം ഫാ. കോട്ടൂര്‍ സമ്മതിച്ചെന്ന ആറാം സാക്ഷി വേണുഗോപാലന്റെ മൊഴി തെളിവ്.

11. പച്ചയായ മനുഷ്യന്റെ എല്ലാ വികാരങ്ങളും തനിക്കുണ്ടെന്നും തെറ്റു ചെയ്തെന്നും ഫാ. കോട്ടൂര്‍ പറഞ്ഞു. സിസ്റ്റര്‍ സെഫിയുമായുള്ള ബന്ധത്തില്‍ കുറ്റസമ്മതം നടത്തി. അഭയയെ കൊലപ്പെടുത്തിയതില്‍ ദുഃഖം പ്രകടിപ്പിച്ച ഫാ. കോട്ടൂര്‍, സംഭവിക്കരുതാത്തതു സംഭവിച്ചു എന്നു പറഞ്ഞെന്നും വേണുഗോപാലന്റെ മൊഴി

12. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്ന് സിസ്റ്റര്‍ സെഫി തങ്ങളോടു സമ്മതിച്ചെന്ന ഡോ. ലളിതാംബിക കരുണാകരന്‍ (19-ാം സാക്ഷി), ഡോ. പി. രമ (29-ാം സാക്ഷി) എന്നിവരുടെ മൊഴിയും സിസ്റ്റര്‍ സെഫിയുടെ വൈദ്യരിശോധനാ രേഖകളും.

13. ലൈംഗികബന്ധത്തിനായി സിസ്റ്റര്‍ സെഫിയുടെ സഹായത്തോടെ ഫാ. കോട്ടൂര്‍ ഹോസ്റ്റലില്‍ വന്നതാണെന്നും അതു കണ്ട സിസ്റ്റര്‍ അഭയയെ മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ട് ആക്രമിക്കുകയാണെന്നും സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നിര്‍ണായകമായത് അടയ്ക്കാ രാജുവിന്റെയും കളര്‍കോട് വേണുഗോപാലന്റെയും മൊഴികളാണ്. ഫാ. തോമസ് കോട്ടൂര്‍ തന്നോട് കുമ്പസരിച്ചെന്ന കളര്‍കോട് വേണുഗോപാലന്റെ മൊഴി ജുഡീഷ്യറിക്കു പുറത്തുള്ള കുറ്റസമ്മതമായി കണക്കാക്കപ്പെട്ടു.

പ്രോസിക്യൂഷന്‍ ആറാം സാക്ഷിയായിരുന്നു അദ്ദേഹം. സംഭവിക്കരുതാത്തതു സംഭവിച്ചുപോയെന്ന മുഖവുരയോടെയാണ് കോട്ടൂര്‍ വേണുഗോപാലിനോട് എല്ലാം തുറന്നു പറഞ്ഞത്.

Exit mobile version