നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു; യാത്രാമദ്ധ്യേ പ്രവാസി മലയാളി മരിച്ചു

റിയാദ്: നാല് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് വരാനായി എയര്‍പോര്‍ട്ടിലേക്ക് പോകവേ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ഇലഞ്ഞിക്കുന്നേല്‍ വീട്ടില്‍ പ്രദീപ് (41) ആണ് മരിച്ചത്.

ദക്ഷിണ സൗദിയിലെ നജ്‌റാനില്‍ നിന്ന് റിയാദ് എയര്‍പോര്‍ട്ടിലേക്ക് വരവേ സുലയില്‍ എത്തിയപ്പോള്‍ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. നജ്‌റാനില്‍ നിന്ന് റിയാദിലേക്ക് ബസില്‍ പുറപ്പെട്ട പ്രദീപ്, ബസ് സുലയില്‍ നിര്‍ത്തിയപ്പോള്‍ വെള്ളം കുടിക്കാനായി പുറത്തിറങ്ങി. ഇവിടെ നിന്ന് വെള്ളം വാങ്ങി കുടിക്കുന്നതിനിടെ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. ഉടന്‍ മരണവും സംഭവിച്ചു.

നജ്‌റാനില്‍ ഡ്രൈവറായിരുന്ന പ്രദീപ്. നാട്ടില്‍ നിന്ന് വന്നിട്ട് നാലുവര്‍ഷമായി. മൃതദേഹം സുലയ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version