കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച സംഭവം; പ്രതികള്‍ക്കായി അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു

shopping mall | big news live

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ക്കായി അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. പ്രതികള്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് ട്രെയിനില്‍ മടങ്ങിയതായാണ് പോലീസിന്റെ നിഗമനം. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് പുറത്ത് വിട്ടിരുന്നു.

പതിനേഴാം തീയതി 8 മണിയോടെ ഷോപ്പിങ് മാളില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികള്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കാണ് എത്തിയത്. രാത്രിയോടെ ഇരുവരും ട്രെയിന്‍ മാര്‍ഗം തൃശ്ശൂര്‍ ഭാഗത്തേക്ക് യാത്ര തിരിച്ചതായാണ് പോലീസ് നിഗമനം. ഇരുവരും എറണാകുളം ജില്ലക്ക് പുറത്ത് നിന്നുള്ളവരാണെന്ന കണക്ക് കൂട്ടലിലാണ് പോലീസ്. 30 വയസിന് താഴെ പ്രായം തോന്നിക്കുന്ന രണ്ട് യുവാക്കളുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പോലീസ് പുറത്ത് വിട്ടത്. പ്രതികളെ കണ്ടെത്തുന്നതിനായി മറ്റ് ജില്ലാ പോലീസ് മേധാവികളുടെ സഹായവും അന്വേഷണസംഘം തേടിയിട്ടുണ്ട്.

മെട്രോ ട്രെയിന്‍ വഴി ലുലു മാളിലെത്തിയ പ്രതികള്‍ പ്രവേശന കവാടത്തിലെ രജിസ്റ്ററില്‍ പേര് വിവരങ്ങള്‍ നല്‍കാതെ മാളില്‍ പ്രവേശിച്ചത് മനപൂര്‍വ്വമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. മാളില്‍ നിന്നും വിവിധ ഇടങ്ങളില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും പ്രതികളുടെ മുഖം വ്യക്തമല്ല. ഇതോടെയാണ് മാളിലെ ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തീരുമാനിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷോപ്പിംഗ് മാളില്‍ വെച്ച് രണ്ടു യുവാക്കള്‍ ഉപദ്രവിച്ച വിവരം നടി വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം ഷോപ്പിംഗ് മാളില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

Exit mobile version