വടക്കാഞ്ചേരിയില്‍ യുഡിഎഫ് പരാജയപ്പെട്ടതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കനത്ത തോല്‍വിക്ക് പിന്നാലെ അനില്‍ അക്കര

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയിരിക്കുകയാണ് യുഡിഎഫ്. വിജയം കൈകളിലൊതുക്കാമെന്ന് വിചാരിച്ച യുഎഡിഎഫിന് വലിയ തിരിച്ചടിയാണ് വിജയക്കൊടി പാറിച്ച് എല്‍ഡിഎഫ് നല്‍കിയത്. വടക്കാഞ്ചേരിയിലെ യുഡിഎഫിന്റെ പരാജയം ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എ അനില്‍ അക്കര.

വടക്കാഞ്ചേരിയില്‍ പരാജയപ്പെട്ടതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പോരായ്മകള്‍ തിരുത്തി മുന്നോട്ട് തന്നെ. അഴിമതിക്കെതിരായ പോരാട്ടം തുടരും എന്ന് അനില്‍ അക്കര പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അനില്‍ അക്കരയുടെ പ്രതികരണം.

വടക്കാഞ്ചേരിയിൽ
പരാജയപ്പെട്ടതിന്റെ
പരിപൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.
പോരായ്മകൾ തിരുത്തി മുന്നോട്ട് തന്നെ.
അഴിമതിക്കെതിരായ പോരാട്ടം തുടരും.

Posted by ANIL Akkara M.L.A on Wednesday, December 16, 2020

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്ത എല്‍ഡിഎഫ് തേരോട്ടത്തില്‍ 11 ജില്ലാപഞ്ചായത്തിലും 108 ബ്ലോക്ക് പഞ്ചായത്തിലും 514 ഗ്രാമപഞ്ചായത്തിലും ചെങ്കൊടി പാറി. ആറ് കോര്‍പറേഷനില്‍ അഞ്ചിലും എല്‍ഡിഎഫ് മുന്നിലെത്തി. മുനിസിപ്പാലിറ്റികളില്‍മാത്രമാണ് അല്‍പ്പമെങ്കിലും യുഡിഎഫ് പിടിച്ചുനിന്നത്.

എല്‍ഡിഎഫ്- 35, യുഡിഎഫ്- 45. ബിജെപി- 2. പകുതിയിലേറെ ഗ്രാമപഞ്ചായത്തിലും എല്‍ഡിഎഫാണ് വിജയിച്ചത്. 2015ല്‍ 535 പഞ്ചായത്തില്‍ വിജയിച്ച എല്‍ഡിഎഫ് ഇത്തവണ 514 ഇടത്ത് ഭൂരിപക്ഷം നേടി. യുഡിഎഫിന് 377. ബിജെപി 23ല്‍ മുന്നിലെത്തി.

കഴിഞ്ഞതവണ 91 ബ്ലോക്ക് പഞ്ചായത്ത് നേടിയ എല്‍ഡിഎഫ് ഇത്തവണയത് 108 ആക്കിയപ്പോള്‍ യുഡിഎഫിന് ഭൂരിപക്ഷം 44 ഇടത്തുമാത്രം. ആകെയുള്ള 2080 ബ്ലോക്ക് ഡിവിഷനില്‍ 1267ഉം 331 ജില്ലാഡിവിഷനില്‍ 211ഉം എല്‍ഡിഎഫിനൊപ്പംനിന്നു.

Exit mobile version