നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍; ഹര്‍ജി തള്ളി സുപ്രീംകോടതി

Supreme Court | Kerala News

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കി ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ട ശേഷം തള്ളിയത്.

സംസ്ഥാന സര്‍ക്കാര്‍ ജഡ്ജിക്കെതിരെ അനാവശ്യ വാദങ്ങളാണ് ഉയര്‍ത്തിയതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. ഇത് ജഡ്ജിയുടെ മനോവീര്യം തകര്‍ക്കും. വലിയ തോതിലുള്ള മാധ്യമ ശ്രദ്ധ ലഭിച്ച കേസായതിനാല്‍ ജഡ്ജിക്ക് അതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ജഡ്ജിക്കെതിരെയോ കോടതിയ്‌ക്കെതിരെയോ ഉണ്ടാകാന്‍ പാടുള്ളതല്ലെന്നും കോടതി നിരീക്ഷിച്ചു.

രഹസ്യ വിചാരണയായിട്ടും 20തോളം അഭിഭാഷകരുടെ സാന്നിധ്യം കോടതിയിലുണ്ടായിരുന്നുവെന്നും ഇരയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും വിചാരണ കോടതി ജഡ്ജി നടത്തിയെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഈ വാദങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല. അതേ സമയം പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജിവച്ച സാഹചര്യത്തില്‍ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചു.

Exit mobile version