പ്രദീപിനെ സോഷ്യൽമീഡിയയിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു; ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ഇടിച്ചത് മിനിലോറിയെന്ന് പോലീസ്; ദുരൂഹത ആരോപിച്ച് അമ്മയും സഹോദരിയും

SV Pradeep | kerala news

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് അമ്മയും സഹോദരിയും. പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായും ഒരിക്കൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരുന്നെന്നും അമ്മയും സഹോദരിയും പറഞ്ഞു.

തന്റെ ഫോൺ ഒരിക്കൽ ഹാക്ക് ചെയ്‌തെന്ന് പ്രദീപ് പറഞ്ഞിരുന്നതായാണ് കുടുംബം പറയുന്നത്. നേമം കാരയ്ക്കാമണ്ഡപം ജംഗ്ഷന് സമീപം വൈകീട്ട് മൂന്നരയോടെയാണ് പ്രദീപിന്റെ മരണത്തിന് കാരണമായ അപകടം നടന്നത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ അതേദിശയിൽ വന്ന മിനി ലോറി ഇടിച്ചുവെന്നാണ് പോലീസ് നിഗമനം. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. ഇതുവരെ വാഹനം തിരിച്ചറിയാനോ പിടികൂടാനോ സാധിച്ചിട്ടില്ല.

അപകടത്തിൽ പരിക്കേറ്റ പ്രദീപിന്റെ തലച്ചോറ് അടക്കം ചിതറിയ നിലയിലായിരുന്നു. ഹെൽമെറ്റ് ധരിച്ചിട്ടും വലിയരീതിയിൽ പ്രദീപിന് പരിക്കേൽക്കുകയായിരുന്നു. ആളോഴിഞ്ഞ സ്ഥലത്ത് വെച്ചുണ്ടായ അപകടമായതിനാൽ തന്നെ ഏറെ വൈകിയാണ് പരിക്കേറ്റ് കിടന്ന പ്രദീപിനെ കണ്ടെത്തിയത്. അരമണിക്കൂറിന് ശേഷമാണ് അദ്ദേഹത്തെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തിരുവനന്തപുരത്തുനിന്നും പള്ളിച്ചലിലെ വീട്ടിലേക്ക് പോകുകയായിരുന്നു പ്രദീപ്. സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് തേടുന്നുണ്ട്. പോലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൈരളി ടിവി, മനോരമ ന്യൂസ് ,മംഗളം ടിവി എന്നിവിടങ്ങളിലും നിരവധി ഓൺലൈൻ സ്ഥാപനങ്ങളിലും പ്രദീപ് ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഭാരത് ലൈവ് ടിവി എന്ന സ്ഥാപനം നടത്തുകയായിരുന്നു പ്രദീപ്.

പ്രദീപിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.

Exit mobile version