മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിഎന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

തൃശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിഎന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയില്‍ അമൃത ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി പതിനൊന്നേകാലോടെയായിരുന്നു അന്ത്യം.

ഏറെ നാളായി ആരോഗ്യാവസ്ഥ മോശമായതിനാല്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഒരാഴ്ച മുമ്പാണ് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി എട്ടരയോടെ അദ്ദേഹത്തിന്റെ നില ഗുരുതരാവസ്ഥയിലാവുകയും തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

1934 നവംബര്‍ 18ന് പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി ജനനം. പുഴയ്ക്കല്‍ ഗ്രാമീണവായനശാലയുടെ ലൈബ്രേറിയനായി പൊതുരംഗത്തെത്തി. വിനോബാഭാവേയുടെ ഭൂദാന്‍ യജ്ഞത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ അദ്ദേഹം ഭൂദാന്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 45 ദിവസം നടന്ന പദയാത്രയില്‍ പങ്കെടുത്തു.

കരുണാകരന്‍ സപ്തതി സ്മാരക മന്ദിരം എന്ന തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം, ജില്ലാ സഹകരണ ബാങ്കിന്റെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കെപിസിസി ആസ്ഥാന മന്ദിരം തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് നേതൃത്വം നലകി. ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്റെയും, സംസ്ഥാന ഖാദി ഫെഡറേഷന്റെയും നേതാവും പ്രവര്‍ത്തിച്ചു.

മില്‍മ വരും മുമ്പേ തൃശ്ശൂരില്‍ ക്ഷീരസഹകരണ സംഘം രൂപീകരിച്ച് പാക്കറ്റില്‍ പാല്‍ വിതരണം നടത്താന്‍ കാല്‍ നൂറ്റാണ്ട് മുമ്പ് ബാലകൃഷ്ണന് സാധിച്ചു. ജില്ലാ ബാങ്ക് പ്രസിഡണ്ട് ആയിരിക്കെയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്. കെ കരുണാകന്റെ വിശ്വസ്ഥനും, അടുത്ത അനുയായിയും ആയിരുന്നു. എന്നാല്‍ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം പോകാന്‍ സിഎന്‍ ബാലകൃഷ്ണന്‍ തയ്യാറായില്ല.

തൃശൂര്‍ ഡിസിസി പ്രസിഡന്റും കെപിസിസി ട്രഷററുമായിരുന്നു. 2011-ലെ തെരഞ്ഞെടുപ്പിലാണ് സിഎന്‍ ബാലകൃഷ്ണന്‍ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചത്.

ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ സഹകരണ ഖാദി വകുപ്പ് മന്ത്രിയായിരുന്നു. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം സിപിഎമ്മിലെ എന്‍ആര്‍ ബാലനെതിരെ 6685 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

അദ്ദേഹത്തിന്റെ ഭൗതീക ശരീരം 12 മണി മുതല്‍ 3 മണിവരെ തൃശ്ശൂര്‍ ടൗണ്‍ ഹാളിലും 3 മുതല്‍ 5 വരെ തൃശ്ശൂര്‍ ഡിസിസി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം നാള െപത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Exit mobile version