സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ബിജെപിക്കെതിരെ ജനവികാരം ഉയരണം; തെരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കണമെന്നും സിപിഎം

manilal,cpm | bignewslive

തിരുവനന്തപുരം: കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകനായ മണിലാലിനെ കൊലപ്പെടുത്തിയ ബിജെപിയ്ക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ബിജെപി സംസ്ഥാന പ്രസിഡന്റില്‍ നിന്നും നേരിട്ട് അംഗത്വമെടുത്തയാളാണ് ഈ നിഷ്ഠൂരമായ കൊലപാതകം നടത്തിയത്. കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ കൊല ചെയ്യപ്പെടുന്ന അഞ്ചാമത്തെ സിപിഐ എം പ്രവര്‍ത്തകനാണ് സഖാവ് മണിലാല്‍. കായംകുളത്തെ സിയാദ്, വെഞ്ഞാറമൂട്ടിലെ ഹഖ്മുഹമ്മദ്, മിഥിലാജ് എന്നിവരെ ആഗസ്റ്റില്‍ വെട്ടിക്കൊന്നത് കോണ്‍ഗ്രസ്സുകാരാണ്. ഇതിനുശേഷം കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് സിപിഐ എം തൃശ്ശൂര്‍ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിയുമായ സനൂപ് ആര്‍എസ്എസ് കൊലക്കത്തിക്ക് ഇരയായത്.

കൊലപാതക പരമ്പര നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ബിജെപി- കോണ്‍ഗ്രസ് ശ്രമത്തെ സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ കഴിയണം. തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ പോലും രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാനുള്ള ഇക്കൂട്ടരുടെ ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളി കൂടിയാണ്. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറി ആധുനിക സമൂഹത്തിന് അപമാനമായ ബിജെപിയ്ക്കും കോണ്‍ഗ്രസ്സിനും തക്കതായ മറുപടി ഈ തെരഞ്ഞെടുപ്പില്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

Exit mobile version