‘സംസ്ഥാന സര്‍ക്കാരിന് കേരളത്തിലെ മാലിന്യ ഓടകള്‍ക്ക് വേണമെങ്കില്‍ നരേന്ദ്ര മോഡിയുടെയോ ഹര്‍ഷവര്‍ദ്ധന്റെയോ അവരുടെ അച്ഛന്റെയോ ഒക്കെ പേരിടാവുന്നതാണ്’; ഗോള്‍വര്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

harish vasudevan | big news live

തൃശ്ശൂര്‍: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പുതിയ കാമ്പസിന് ആര്‍എസ്എസ് മേധാവി ആയിരുന്ന മാധവ സദാശിവ് ഗോള്‍വര്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. കേന്ദ്ര സര്‍ക്കാരിന്‍രെ പേരിടലിനെ എങ്ങനെ പ്രതിരോധിക്കാമെന്ന കുറിപ്പിലാണ് ഹരീഷ് വാസുദേവന്‍ ബിജെപിയെയും കേന്ദ്ര മന്ത്രിമാരെയും നിശിതമായി വിമര്‍ശിച്ചിരിക്കുന്നത്.

ഉള്ള അധികാരം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന് കേരളത്തിലെ മാലിന്യ ഓടകള്‍ക്കു നരേന്ദ്രമോദിയുടെയോ ഹര്‍ഷവര്‍ദ്ധന്റെയോ അവരുടെ അച്ഛന്റെയോ ഒക്കെ പേരിടാവുന്നതാണെന്നും പാടില്ലെന്ന് നിയമത്തില്‍ എവിടെയും പറയുന്നില്ലല്ലോയെന്നും ഹരീഷ് വാസുദേവന്‍ ചോദിച്ചു. എന്നാല്‍ ഒരു ഓടയുടെ പേരില്‍ പോലും ജനങ്ങള്‍ സ്മരിക്കേണ്ട പേരുകളുമല്ല ഇതൊന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഏറ്റവും ആദ്യത്തെ വാക്സിന്‍ വിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ.പല്‍പ്പുവിന്റെ പേരിടണം എന്ന ഡോ. ശശി തരൂരിന്റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്നും കേന്ദ്രസര്‍ക്കാര്‍ എന്ത് പേരിട്ടാലും നമ്മള്‍ അതിനെ ഡോ.പല്‍പ്പുവിന്റെ പേരില്‍ മാത്രമേ വിളിക്കൂ എന്നു മലയാളി തീരുമാനിക്കണമെന്നും അദ്ദേഹം സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക രേഖകളില്‍ ഡോ.പല്‍പ്പുവിന്റെ പേരിലുള്ള തിരുവനന്തപുരത്തെ സ്ഥാപനം എന്നു തന്നെ എഴുതണമെന്നും ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപി സര്‍ക്കാര്‍ ഏത് നാറിയുടെ പേരിട്ടാലും എനിക്ക് ഇന്നുമുതല്‍ അത് ഡോ.പല്‍പ്പുവിന്റെ പേരിലുള്ള സ്ഥാപനമാണത് എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

പേരിടല്‍-പ്രതിരോധം എങ്ങനെ?
ഒരു സ്ഥാപനത്തിന്റെ പേരിടലിന്റെ മാനദണ്ഡം അധികാരത്തിന്റെ ധാര്‍ഷ്ട്യം മാത്രമാണെന്ന് ആണല്ലോ RSS ഉം BJP യും പറയാതെ പറയുന്നത്. അതുകൊണ്ടാണല്ലോ ഒരു ദേശവിരുദ്ധന്റെ, ശാസ്ത്രവിരുദ്ധന്റെ പേര് തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ശാസ്ത്രസ്ഥാപനത്തിന് ഇടാന്‍ തീരുമാനിച്ചതും. ഉള്ള അധികാരം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന് കേരളത്തിലെ മാലിന്യ ഓടകള്‍ക്കു വേണമെങ്കില്‍ നരേന്ദ്രമോദിയുടെയോ ഹര്‍ഷവര്‍ദ്ധന്റെയോ അവരുടെ അച്ഛന്റെയോ ഒക്കെ പേരിടാവുന്നതാണ്. പാടില്ലെന്ന് നിയമത്തില്‍ എവിടെയും പറയുന്നില്ലല്ലോ. പക്ഷെ അവര്‍ക്ക് അതുകൊണ്ടും മാറ്റമുണ്ടാകില്ല. ഒരു ഓടയുടെ പേരില്‍ പോലും ജനങ്ങള്‍ സ്മരിക്കേണ്ട പേരുകളുമല്ല ഇതൊന്നും. ശാസ്ത്രത്തിനും ഗുണപരമായ സാമൂഹ്യമാറ്റത്തിനും എന്തെങ്കിലും സംഭാവന ചെയ്തവരുടെ പേര് വേണം സ്ഥാപനങ്ങള്‍ക്കു ഇടണം എന്ന് അറിയാഞ്ഞിട്ടല്ലല്ലോ ഇക്കണ്ട ഊച്ചാളികളുടെ ഒക്കെ പേര് എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്. ഇത് BJP ക്ക് മാത്രമല്ല, നാളെ ഏത് രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോഴും ഇമ്മാതിരി തോന്നിയവാസം കാണിച്ചാല്‍ നാം അംഗീകരിക്കരുത്.

എങ്ങനെയാണ് നാം പ്രതിരോധിക്കുക?മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് കേരളത്തിന്റെ ഭൂരിപക്ഷ അഭിപ്രായം കത്ത് ആയി എഴുതിയത് സ്വാഗതാര്‍ഹമാണ്. കേരളത്തിലെ ഏറ്റവും ആദ്യത്തെ വാക്സിന്‍ വിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ.പല്‍പ്പുവിന്റെ പേരിടണം എന്ന ഡോ.ശശി തരൂരിന്റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്.

കേന്ദ്രസര്‍ക്കാര്‍ എന്ത് പേരിട്ടാലും ഞങ്ങള്‍ അതിനെ ഡോ.പല്‍പ്പുവിന്റെ പേരില്‍ മാത്രമേ വിളിക്കൂ എന്നു മലയാളി തീരുമാനിക്കണം. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക രേഖകളില്‍ ഡോ.പല്‍പ്പുവിന്റെ പേരിലുള്ള തിരുവനന്തപുരത്തെ സ്ഥാപനം എന്നു തന്നെ എഴുതണം, ബ്രാക്കറ്റില്‍ കേന്ദ്രമിട്ട പേരും എഴുതട്ടെ. ജനങ്ങള്‍, മാധ്യമങ്ങള്‍ ഒക്കെ ഡോ.പല്‍പ്പുവിന്റെ പേരിലുള്ള സ്ഥാപനമായി മാത്രം കണ്ടാല്‍ കേന്ദ്രമിടുന്ന പേര് ക്രമേണ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാകും. ഡോ.പല്‍പ്പുവിന്റെ പേരില്‍ ആ സ്ഥാപനത്തെ ജനകീയമാക്കണം. ആ രാഷ്ട്രീയ വെല്ലുവിളി കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കണം. ബിജെപി സര്‍ക്കാര്‍ ഏത് നാറിയുടെ പേരിട്ടാലും എനിക്ക് ഇന്നുമുതല്‍ അത് ഡോ.പല്‍പ്പുവിന്റെ പേരിലുള്ള സ്ഥാപനമാണ്.

Exit mobile version