സമൂഹമാധ്യമത്തില്‍ ബിന്ദു അമ്മിണിയുടെ പേരില്‍ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റില്‍

കോഴിക്കോട്: സമൂഹമാധ്യമത്തില്‍ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ പേരില്‍ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍ക്കോട് ചെറുവത്തൂര്‍ പുതിയപുരയില്‍ മഹേഷ് കുമാറാണ് പിടിയിലായത്. കൊയിലാണ്ടി പോലിസിന്റെ പിടിയിലായത്.

വാട്‌സാപ്പിലൂടെയാണ് ഇയാള്‍ ബിന്ദു അമ്മിണിയുടേതെന്ന രീതിയില്‍ നന്ഗദൃശ്യങ്ങള്‍ അയച്ചത്. എന്നാല്‍ പ്രതിയെ പിടികൂടുന്നില്ലെന്ന് ആരോപിച്ച് ബിന്ദു അമ്മിണി നേരത്തെ പോലീസിനെതിരെ രംഗത്തുവന്നിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ബിന്ദു അമ്മിണി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. തനിക്കെതിരെ സംഘ പരിവാറില്‍ നിന്നും വധഭീഷണിയും ആക്രമണവും ഉണ്ടെന്ന പരാതിയുമായി ബിന്ദു അമ്മിണി നേരത്തെ രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ നിരന്തരമായി തന്നെ വേട്ടയാടുകയാണെന്നും ദിലീപ് വേണുഗോപാല്‍ എന്നയാള്‍ നിരന്തരം വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ഇത്രയും ആക്രമണം ഉണ്ടായിട്ടും പരാതി സ്വീകരിക്കാന്‍ കൊയിലാണ്ടി പൊലീസ് തയ്യാറാകുന്നില്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു. എന്നാല്‍ പരാതി സ്വീകരിക്കുന്നതിനുപകരം പരാതിക്കാരിയുടെ ഫോണ്‍ ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണില്‍ വിളിച്ചും വധഭീഷണി നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാവുന്നില്ലെന്നും കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടും ശരിയായ അന്വേഷണം നടത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.

Exit mobile version