‘വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എംഎസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധം’; തിരുവനന്തപുരത്തെ ആര്‍ജിസിബി രണ്ടാം ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് ശശി തരൂര്‍

tharoor, rgcb, golwalker | bignewslive

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാംപസിന് എംഎസ് ഗോള്‍വാക്കറിന്റെ പേര് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശശി തരൂര്‍ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്ത് എത്തിയത്. വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എംഎസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല എന്ന് ശശി തരൂര്‍ വിമര്‍ശിച്ചു.

ഗോള്‍വാള്‍ക്കര്‍ എന്ന ഹിറ്റ്‌ലര്‍ ആരാധകന്‍ ഓര്‍മ്മിക്കപ്പെടേണ്ടത് 1966ല്‍ വിഎച്ച്പിയുടെ ഒരു പരിപാടിയില്‍ അദ്ദേഹം നടത്തിയ ‘മതത്തിന് ശാസ്ത്രത്തിന് മേല്‍ മേധാവിത്വം വേണമെന്ന’ പരാമര്‍ശത്തിന്റെ പേരിലല്ലേ? എന്നും തരൂര്‍ ചോദിച്ചു.

രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ പുതിയ ക്യാമ്പസ്, ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍സ് എന്നാണ് ഇനി അറിയപ്പെടുക എന്ന് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആര്‍ജിസിബിയുടെ ആറാമത് അന്താരാഷ്ട്ര ശാസ്ത്രമേളയുടെ ആമുഖ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരത്തെ ആക്കുളത്താണ് രണ്ടാം ക്യാമ്പസ് തയ്യാറായിരിക്കുന്നത്.

ശശിതരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ‘ശ്രീ ഗുരുജി മാധവ് സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍’ എന്ന് പേരിടാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് വാര്‍ത്ത വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല!

രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവര്‍ക്ക് അറിയാം അദ്ദേഹം ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമായിരുന്നു എന്ന്; അതിനായി ഫണ്ടും അദ്ദേഹം നീക്കിവെച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ച ബി ജെ പി യുടെ മറ്റു നേതാക്കള്‍ ആരുമില്ലായിരുന്നോ? ഗോള്‍വാള്‍ക്കര്‍ എന്ന ഹിറ്റ്‌ലര്‍ ആരാധകന്‍ ഓര്‍മ്മിക്കപ്പെടേണ്ടത് 1966ല്‍ വി എച്ച് പി യുടെ ഒരു പരിപാടിയില്‍ അദ്ദേഹം നടത്തിയ ‘മതത്തിന് ശാസ്ത്രത്തിന് മേല്‍ മേധാവിത്വം വേണമെന്ന’ പരാമര്‍ശത്തിന്റെ പേരിലല്ലേ?

Exit mobile version