എന്തൊരബദ്ധമാണ്, മിനിമം താങ്ങുവില നല്‍കാന്‍ പോലും പുതിയ ബില്ലില്‍ വ്യവസ്ഥയില്ല; മോഡിയും ബിജെപിയും ചേര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെകെ രാഗേഷ്, ബിജെപി നേതാവിന് ചുട്ടമറുപടി

കൊച്ചി: കാര്‍ഷിക ബില്ല് കോര്‍പ്പറേറ്റുകള്‍ക്ക് അവസരം നല്‍കുന്നതാണെന്ന് വ്യക്തമാക്കി സിപിഐഎം എംപി കെകെ രാഗേഷ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു കെകെ രാഗേഷിന്റെ പ്രതികരണം.

നിലവില്‍ കര്‍ഷകര്‍ക്ക് 24 ഉല്‍പ്പന്നങ്ങളില്‍ മാത്രമാണ് മിനിമം താങ്ങുവില പ്രഖ്യാപിച്ചതെന്നും അത് കര്‍ഷകര്‍ക്ക് ലഭിക്കണമെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ സംഭരിക്കണമെന്നും കെകെ രാഗേഷ് ചൂണ്ടിക്കാട്ടി. ഇതിനെയെല്ലാം കമ്മ്യുണിസ്റ്റുകാര്‍ എതിര്‍ക്കുമ്പോള്‍ അവര്‍ പുതിയ കാലത്തെ കേള്‍ക്കാത്തവരാണെന്നാണ് വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പ്രതിനിധി ഡോ ആര്‍ ബാലശങ്കറിന് മറുപടി നല്‍കുകയായിരുന്നു കെകെ രാഗേഷ്. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് കെകെ രാഗേഷ് വ്യക്തമാക്കി. പുതിയ കാര്‍ഷിക നിയമത്തില്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കുന്നതിനുള്ള വ്യവസ്ഥയുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

’24 ഉല്‍പ്പന്നങ്ങളില്‍ നിന്നും മാറി എല്ലാത്തിലും എംഎസ്പി പ്രഖ്യാപിക്കണം, വന്‍കിടക്കാര്‍ കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ മിനിമം എംഎസ്പി നല്‍കണം, അങ്ങനെ നല്‍കാതിരിക്കുന്നവരെ ശിക്ഷിക്കണം തുടങ്ങിയ വ്യവസ്ഥകള്‍ നിയമത്തില്‍ കൊണ്ടുവരണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ബിജെപി വാദിക്കുന്നത് മിനിമം താങ്ങുവിലയല്ല, മാക്സിമം താങ്ങുവില നല്‍കാനാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത് എന്നാണ്. എന്തൊരബദ്ധമാണ്. മിനിമം താങ്ങുവില നല്‍കാന്‍ പോലും പുതിയ ബില്ലില്‍ വ്യവസ്ഥയില്ല.’ കെകെ രാഗേഷ് പറഞ്ഞു.

‘ഇത് തന്നെയാണ് ആഗോളവല്‍ക്കണകാലത്ത് ഇറക്കുമതി നിയന്ത്രണം ഇല്ലാതാക്കി ഉദാരീകരണത്തിന് വിധേയമാക്കിയപ്പോഴും പറഞ്ഞത്. ഇതെല്ലാം കര്‍ഷകര്‍ക്ക് വേണ്ടിയാണെന്നാണ് വാദിച്ചത്. ഫലം കര്‍ഷക ആത്മഹത്യ ആയിരുന്നു. അന്ന് ഇതിനെ കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ത്തപ്പോള്‍ അവര്‍ പുതിയ കാലത്തെ കാണാന്‍ കഴിയാത്തവരാണെന്നായിരുന്നു വാദിച്ചത്.

പിന്നീട് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണം ഒഴിവാക്കിയപ്പോഴും അതേ വാദമായിരുന്നു, കംപ്യൂട്ടറിനെയല്ല എതിര്‍ത്തത്, കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലൂടെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കണം എന്നാണ് ഞങ്ങള്‍ പറഞ്ഞത്. എല്ലാത്തിനേയും ട്വിസ്റ്റ് ചെയ്ത് അവതരിപ്പിക്കരുത്.’ കെകെ രാഗേഷ് പ്രതികരിച്ചു.

Exit mobile version