25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യാമാതാവിന് വക്കീല്‍ നോട്ടീസയച്ച് ബിജെപി നേതാവ്; പാലക്കാട്ടെ ബിജെപിയെ പ്രതിസന്ധിയിലാക്കി സി കൃഷ്ണകുമാറിന്റെ കുടുംബപോര്

പാലക്കാട്: ഭാര്യാമാതാവിനെതിരെ പരാതിയുമായി ബിജെപി സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനായിരുന്ന സി കൃഷ്ണകുമാര്‍. തന്റെ ഭാര്യക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഭാര്യ മാതാവ് വിജയകുമാരി തന്നെയും ഭാര്യയെയും അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കൃഷ്ണകുമാറിന്റെ ആരോപണം.

സി കൃഷ്ണകുമാര്‍ വിജയകുമാരിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ആരോപണമുന്നയിച്ച് തന്നെയും ഭാര്യയെയും അപമാനിച്ച വിജയകുമാരി ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് വക്കീല്‍ നോട്ടീസ്.

നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിക്കാന്‍ കൃഷ്ണകുമാര്‍ ശ്രമം നടത്തിയെന്നായിരുന്നു ഭാര്യാ മാതാവായ സികെ വിജയകുമാരിയുടെ ആരോപണം. സി കൃഷ്ണകുമാര്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും പരാതിപ്പെട്ട് ഭാര്യയുടെ സഹോദരി സിനി സേതുമാധവനും അമ്മ സി കെ വിജയകുമാരിയും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

അമ്മയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തെന്ന് സിനി സേതുമാധവന്‍ പറഞ്ഞു. അത് ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി. തന്റെ അച്ഛനും കൃഷ്ണകുമാറിന്റെ ഭാര്യാപിതാവുമായ സേതുമാധവന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചുവെന്നും സിനി പറഞ്ഞു.

ഏഴ് വര്‍ഷമായി നിരന്തരം പീഡനം തുടരുകയാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ച് കൃഷ്ണകുമാര്‍ തന്നെ കൂരമായി മര്‍ദ്ദിച്ചുവെന്നും സിനി കൂട്ടിച്ചേര്‍ത്തു.ഇതുവരെ മൂടിവെച്ച കാര്യങ്ങള്‍ പുറത്തുപറയാന്‍ നിര്‍ബന്ധിതമായത് ബിജെപിയും തങ്ങളെ കൈവിട്ടതുകൊണ്ടാണ്. സ്വന്തം വീട്ടില്‍ തന്നെ അഴിമതിക്ക് തുടക്കമിട്ടയാളാണ് കൃഷ്ണകുമാര്‍, ആ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കാനാണ് നഗരസഭയിലെ 18-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായതെന്നും സികെ വിജയകുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലക്കാട് നഗരസഭയില്‍ വീണ്ടും അധികാരത്തിലെത്താന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് മുതിര്‍ന്ന നേതാവായ സി കൃഷ്ണകുമാറിനെതിരെ ആരോപണവുമായി ഭാര്യാമാതാവ് തന്നെ രംഗത്തെത്തിയത്. പ്രചരണം മുന്നില്‍ നിന്ന് നയിക്കുന്ന കൃഷ്ണകുമാറിനെതിരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എതിര്‍പാര്‍ട്ടികള്‍ വിജയകുമാരിയുടെ ആരോപണത്തെ കാര്യമായി തന്നെ പ്രചരിപ്പിക്കുന്നുണ്ട്.

നേരത്തെ രണ്ട് നേതാക്കള്‍ക്ക് ഇക്കുറി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ബിജെപിയെ എക്കാലവും പിന്തുണക്കുന്ന മൂത്താന്‍ സമുദായവും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനെതിരെയുള്ള ആരോപണവും.

Exit mobile version