സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല; കെ സുരേന്ദ്രന്റെ ‘റോസാപ്പൂ’ പേടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

k surendran, election commision | bignewslive

തിരുവനന്തപുരം: തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.സ്ഥാനാര്‍ത്ഥി പട്ടികയിലെ പേരുകളുടെ ക്രമത്തിലും മാറ്റം വരുത്താനാകില്ല. ഇതു സംബന്ധിച്ച് ലഭിച്ച പരാതികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ വ്യക്തത വരുത്തിയത്.

പഞ്ചായത്ത് രാജ് ആക്ടിലെ 57(2)ാം വകുപ്പു പ്രകാരവും മുനിസിപ്പാലിറ്റി ആക്ടിലെ 113(2)ാം വകുപ്പു പ്രകാരവും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ അവരുടെ പേരുകള്‍ ക്രമീകരിക്കേണ്ടത് മലയാളം അക്ഷരമാല ക്രമത്തിലാണ്. അപ്രകാരം പേരുകള്‍ ക്രമീകരിക്കുമ്പോള്‍ ഓരേ പേരുള്ള ആളുകളുടെ പേരുകള്‍ അടുത്തടുത്തു വരുന്നു. എന്നാല്‍ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 38(2) വകുപ്പു പ്രകാരം പേര് ക്രമീകരിക്കുന്നത് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍, രജിസ്‌ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍, മറ്റു സ്ഥാനാര്‍ത്ഥികള്‍ എന്ന ക്രമത്തിലാണ്.

ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളുടെ പേര് ആദ്യം കൊടുക്കുന്നതിനുള്ള ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പഞ്ചായത്ത് രാജ് ആക്ടിലും മുനിസിപ്പാലിറ്റി ആക്ടിലും ബന്ധപ്പെട്ട ചട്ടങ്ങളിലും ഇല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പേരിനും ചിഹ്നത്തിനും ശേഷം ചേര്‍ക്കണമെന്ന ആവശ്യവും അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

ബന്ധപ്പെട്ട വരണാധികാരികളാണ് വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നത്. ഇപ്രകാരം അനുവദിച്ചുകഴിഞ്ഞ ചിഹ്നങ്ങള്‍ പിന്‍വലിക്കാനോ മറ്റൊരു ചിഹ്നം അനുവദിക്കാനോ സാധ്യമല്ല. കേരള പഞ്ചായത്ത്, കേരള മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള സിംബല്‍ അലോട്ട്‌മെന്റ് ഉത്തരവ് പ്രകാരവുമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നങ്ങളുടെ പട്ടിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നത്.

ഈ പട്ടികയില്‍ നിന്നും വരണാധികാരി സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കുകയാണ് ചെയ്യുന്നത്. ചിഹ്നങ്ങളുടെ പുതിയ പട്ടിക 2020 നവംബര്‍ ആറിലെ വിജ്ഞാപന പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ തരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ഉള്‍ക്കൊള്ളുന്ന പട്ടിക 2020 നവംബര്‍ 23ന് പ്രസിദ്ധീകരിച്ചശേഷമാണ് ഇതുസംബന്ധിച്ച് പരാതി ലഭിച്ചത്. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള ചിഹ്നം പിന്‍വലിക്കാനോ മറ്റൊരു ചിഹ്നം അനുവദിക്കാനോ സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

ബിജെപി അപരന്മാര്‍ക്ക് താമരയോട് സാമ്യമുള്ള ‘റോസാപ്പൂ’ ചിഹ്നം നല്‍കിയത് തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമമാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇത് പിന്‍വലിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. തിരുവനന്തപുരം കോര്‍പറേഷനില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി അപരന്‍മാര്‍ക്ക് തങ്ങളുടെ ചിഹ്നമായ താമരയോട് സാദൃശ്യമുള്ള ചിഹ്നം അനുവദിച്ചെന്നായിരുന്നു സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം. ഇത് പിന്‍വലിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

ഒരു സ്ഥലത്തല്ല പലയിടങ്ങളിലും ബിജെപി അപരന്മാര്‍ക്കും ‘റോസാപ്പൂ’ തന്നെയാണ് നല്‍കിയിരിക്കുന്നത്. ‘റോസാപ്പൂ’ ചിഹ്നം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

Exit mobile version