ശബരിമലയില്‍ പോയത് സംഘപരിവാറിന്റെ അഴിഞ്ഞാട്ടം കൂടിയപ്പോള്‍, സുപ്രീംകോടതി വിധി നടപ്പാക്കി, ഇനി പോകാന്‍ ആഗ്രഹമില്ല; ബിന്ദു അമ്മിണി പറയുന്നു

Bindhu Ammini | Bignewslive

കൊച്ചി: ശബരിമലയില്‍ പോയത് സംഘപരിവാറിന്റെ അഴിഞ്ഞാട്ടം കൂടിയത് കണ്ടപ്പോഴാണെന്ന് ബിന്ദു അമ്മിണി. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കി. ഇനി പോകാന്‍ ആഗ്രഹമില്ലെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. ശബരിമല കയറിയതിന്റെ പേരില്‍ ഇപ്പോഴും പശ്ചാത്താപമില്ലെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. അതേസമയം, സംഘപരിവാര്‍ വേട്ടയ്ക്ക് താന്‍ ഇരയാവുകയായിരുന്നുവെന്നും വിഷയത്തില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും ബിന്ദു ആരോപിക്കുന്നുണ്ട്.

ബിന്ദു അമ്മിണിയുടെ വാക്കുകള്‍;

സംഘ പരിവാര്‍ അഴിഞ്ഞാട്ടം കണ്ടപ്പോള്‍ സ്ത്രീക്കളുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് പോയത്. സംഘപരിവാര്‍ വേട്ടയ്ക്ക് താന്‍ ഇരയാവുകയായിരുന്നു, വിഷയത്തില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മാത്രമാണ് അന്ന് പോയത്. ആ സമയത്ത് അത് അനിവാര്യമായിരുന്നു.

ആ നടപടി തെറ്റായി തോന്നുന്നില്ല. അതിന്റെ പേരില്‍ മാധ്യമങ്ങളിലൂടേയും ഫോണിലും വധഭീഷണി വരെയുണ്ടാകുന്നു. ദിലീപ് വേണുഗോപാല്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കഴിഞ്ഞ 18 ന് ഫോണില്‍ വധഭീഷണി മുഴക്കി. ആസിഡ് ഒഴിച്ച് കത്തിക്കുമെന്നാണ് ഭീഷണി.

എന്നാല്‍ അവര്‍ പരാതി സ്വീകരിക്കാന്‍ പോലും തയ്യാറായില്ല. പരാതി നല്‍കാന്‍ എത്തിയ എന്നെ പോലീസ് തന്നെ ബുദ്ധിമുട്ടിക്കുകയാണ്. എനിക്കെതിരെ വധഭീഷണി നടത്തുന്നവരെ കുറിച്ച് വ്യക്തമായ വിവരം നല്‍കിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് അവഗണന മാത്രമാണ് ഉള്ളത്. ഒരാഴ്ചക്കകം നടപടി ഉണ്ടായില്ലെങ്കില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നില്‍ സത്യഗ്രഹം തുടങ്ങും. ദളിത് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്.

പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്നും സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും പോലീസ് സംരക്ഷണം നല്‍കുന്നില്ല. കോടതി ഉത്തരവ് പാലിക്കാത്ത കൊയിലാണ്ടി പോലീസിനെതിരെ കോടതിയലക്ഷ്യ കേസ് കൊടുക്കും, എന്റെ പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ നിരാഹാരസമരം ആരംഭിക്കും.

Exit mobile version