ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; വിജിലന്‍സിന് ചോദ്യം ചെയ്യാന്‍ അനുമതി

ibrahim kunju | big news live

മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് ഒരു ദിവസത്തെ അനുമതിയും കോതി നല്‍കി. നവംബര്‍ 30-നാണ് വിജിലന്‍സിന് ലേക് ഷോര്‍ ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

നവംബര്‍ 30ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയും, ശേഷം മൂന്ന് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും ചോദ്യം ചെയ്യാം. ഇത്തരത്തില്‍ ഏഴ് നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്. ചോദ്യം ചെയ്യലിന് മുന്നോടിയായിട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊവിഡ് പരിശോധന നടത്തിയിരിക്കണം. മൂന്ന് പേരില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ സംഘത്തില്‍ പാടില്ല.

ഒരു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യരുത്. ഒരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം നല്‍കണം. ചികിത്സ തടസ്സപ്പെടുത്തരുത്. കോടതി ഉത്തരവ് ആശുപത്രി അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തണം. ശാരീരികമായോ മാനസികമായോ ചോദ്യം ചെയ്യുന്നതിനിടെ പീഡിപ്പിക്കരുത് എന്നിവയാണ് നിബന്ധനകള്‍.

Exit mobile version