തദ്ദേശഭരണ തിരഞ്ഞെടുപ്പ്; ആകെ ലഭിച്ചത് ഒന്നര ലക്ഷത്തില്‍ അധികം നാമനിര്‍ദ്ദേശ പത്രിക

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനം ദിനം കഴിയുമ്പോള്‍ ഇതുവരെ ലഭിച്ചത് ഒന്നര ലക്ഷത്തോളം നാമനിര്‍ദ്ദേശ പത്രിക. ഇതുവരെ 1,52,292 നാമനിര്‍ദ്ദേശ പത്രികയാണ് ലഭിച്ചിട്ടുള്ളത്.

ഗ്രാമപഞ്ചായത്തുകളിലേക്ക് 1,14,515 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 12,322 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1,865 പത്രികകളുമാണ് ലഭിച്ചത്. 19,747 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 3,843 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തെ തുടര്‍ന്ന് നവംബര്‍ 12 മുതലാണ് പത്രിക സമര്‍പ്പണം ആരംഭിച്ചത്. പത്രികാ സമര്‍പ്പണം അവസാനിച്ചു. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച (നവംബര്‍ 20) നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23-നാണ്.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച (നവംബര്‍ 20ന്) നടക്കും. സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി.

ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദ്ദേശകന്‍ എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദ്ദേശപത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും.

Exit mobile version