ചെങ്ങന്നൂരില്‍ അപകടത്തില്‍പെട്ട കാറില്‍ നിന്നും കണ്ടെടുത്തത് വന്‍ കഞ്ചാവ് ശേഖരം; മൂന്ന് പേര്‍ പിടിയില്‍

ചെങ്ങന്നൂര്‍: ആലപ്പുഴ മുളക്കുഴ പള്ളിപ്പടിക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്നും കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അടൂര്‍, പഴകുളം സ്വദേശികളായ പൊന്‍മന കിഴക്കേതില്‍ ഹബീബ് റാവുത്തര്‍ മകന്‍, ഷൈജു (ലൈജു 25), ജമാല്‍ മകന്‍ ഫൈസല്‍ (19) തിരുവനന്തപുരം നെടുമങ്ങാട്, പറമ്പുവാരത്ത് വീട്ടില്‍ മഹേന്ദ്രന്‍ മകന്‍ മഹേഷ് (36) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് എട്ട് കിലോയോളം കഞ്ചാവ് കണ്ടെടുത്തു.

രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകവേ യുവാക്കള്‍ സഞ്ചരിച്ച കാറ് അപകടത്തില്‍ പെടുകയായിരുന്നു. സമീപവാസികളും യാത്രക്കാരും ചേര്‍ന്ന് യുവാക്കളെ വാഹനത്തില്‍ നിന്നും പുറത്തിറക്കിയപ്പോള്‍ നാട്ടുകാരാണ് പൊതികള്‍ കണ്ടത്. ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കവെ യുവാക്കള്‍ പൊതികള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ അതുതടയുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

പോലീസ് നടത്തിയ തിരച്ചിലിലാണ് എട്ടുകിലോയോളം വരുന്ന കഞ്ചാവ് കണ്ടെത്തിയത്. നൂറനാട്, അടൂര്‍ എന്നീ സ്റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഷൈജു പത്തനംതിട്ട.

Exit mobile version