ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് മേല്‍ജാതിയില്‍പ്പെട്ട വാദ്യകലാകാരന്‍മാര്‍ക്ക് മാത്രം അവസരം, വാദ്യരംഗത്ത് അപ്രഖ്യാപിത ജാതി ഭ്രഷ്ട്; ആരോപണവുമായി കലാകാരന്മാര്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് മേല്‍ജാതിയില്‍പ്പെട്ട വാദ്യകലാകാരന്‍മാര്‍ക്ക് മാത്രമാണ് അവസരമുളളതെന്ന് ചൂണ്ടിക്കാട്ടി കലാകാരന്മാര്‍ രംഗത്ത്. വാദ്യരംഗത്ത് അപ്രഖ്യാപിത ജാതിഭ്രഷ്ടുണ്ടെന്നും വാദ്യകലാകാരന്മാര്‍ പറയുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

ദളിത് വിഭാഗത്തില്‍ പെട്ട തന്നെ പലപ്പോഴും ക്ഷേത്രത്തില്‍ നിന്ന് ജാതിയുടെ പേരില്‍ അപമാനിച്ച് ഇറക്കിവിട്ടിട്ടുണ്ടെന്ന് കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട് പറയുന്നു. കഴിഞ്ഞ 40 വര്‍ഷമായി നിരവധി വേദികളില്‍ കൊട്ടിയ കലാകാരനാണ് കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശേഷാവസരങ്ങളില്‍ മേളത്തിനും പഞ്ചവാദ്യത്തിനും തായമ്പകക്കും കലാകാരന്‍മാരെ ക്ഷണിച്ചുകൊണ്ടുവരുന്നത് ജാതിസമവാക്യങ്ങള്‍ നോക്കിയാണെന്ന് കലാകാരന്മാര്‍ ആരോപിക്കുന്നു. ദളിത് വിഭാഗക്കാര്‍ക്കൊന്നും ക്ഷേത്രത്തിനകത്തെ വാദ്യങ്ങളില്‍ പങ്കെടുക്കാനാകില്ല.

വാദ്യകലാകാരന്‍മാരായ കലാമണ്ഡലം രാജന്‍,ചൊവ്വല്ലൂര്‍ സുനില്‍,,ഇരിങ്ങപ്പുറം ബാബു ഉള്‌പ്പെടെ നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായി. പലവട്ടം ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്ന് കലാകാരന്മാര്‍ പറയുന്നു.

അതേസമയം, ഇക്കാര്യത്തെ കുറിച്ച് ഇപ്പോഴാണ് അശ്രദ്ധയില്‍ പെട്ടതെന്നും ജാതിവിവേചനം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം വ്യക്തമാക്കി.

Exit mobile version