സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം, ബിജെപി പ്രവര്‍ത്തകരുടെ കൂട്ടരാജി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീകാര്യം വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകരുടെ കൂട്ടരാജി. സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടരാജിയിലേക്ക് എത്തിച്ചത്. ശ്രീകാര്യം വാര്‍ഡിലെ 58,59 എന്നീ ബൂത്തുകളിലെ 70 ഓളം പേരാണ് രാജിക്കത്ത് കൈമാറിയത്.

ബി.ജെ.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിനെ പരിഗണിക്കാതെ യുവമോര്‍ച്ചയിലെ സുനിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ രാജിക്കത്ത് കൈമാറിയത്. ഇതിന്റെ പ്രതിഷേധ സൂചകമായി പ്രദേശത്ത് ബി.ജെ. പിയുടെ പേരില്‍ ബുക്ക് ചെയ്ത് മതിലുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തിരുത്തി ബുക്ക് ചെയ്തു.

കൂട്ടരാജിക്കത്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചപ്പോഴാണ് പല നേതാക്കളും കാര്യം അറിഞ്ഞത്. എന്നാല്‍ രാജിവച്ചു എന്ന് പറയുന്ന ആരും തന്നെ ബി.ജെ.പി പ്രവര്‍ത്തകര്‍ അല്ല എന്നും രാജിക്കത്ത് തനിക്ക് ലഭിച്ചില്ല എന്നുമാണ് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആര്‍.എസ് രാജീവ് പറയുന്നത്.

ചില വ്യക്തിതാല്‍പര്യങ്ങളുടെ പേരില്‍ പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇതിനെതിരെ സംസ്ഥാന പ്രസിഡന്റിനടക്കം പരാതി നല്‍കുമെന്നും ആര്‍.എസ് രാജീവ് വ്യക്തമാക്കി. സംഭവം ഇപ്പോള്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്.

Exit mobile version