15 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍; എംസി കമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്യും

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എംസി കമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്യും. 15 കോടിയുടെ തട്ടിപ്പ് നടന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. എംഎല്‍എക്കെതിരെ തെളിവ് ലഭിച്ചെന്നും അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി പി വിവേക് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എഎസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തില്‍ വച്ചാണ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 109 വഞ്ചനാ കേസുകളില്‍ പ്രതിയാണ് കമറുദ്ദീന്‍.

800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. അന്വേഷകസംഘം ഇതിനകം 80 പേരില്‍നിന്ന് മൊഴിയെടുത്തിരുന്നു. നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജ്വല്ലറിയുടെ ആസ്തികള്‍ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. നേരത്തെ ജ്വല്ലറി എംഡി പൂക്കോയ തങ്ങളേ 9 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് എംഎല്‍എയേയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം എത്തിയത്.

Exit mobile version