ബാലുശ്ശേരിയില്‍ പീഡനത്തിനിരയായ കുഞ്ഞിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും; കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോഴിക്കോട് ബാലുശേരി ഉണ്ണികുളത്ത് പീഡനത്തിനിരയായ ആറ് വയസ്സുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ വിളിച്ച് സംസാരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

നേപ്പാള്‍ ദമ്പതികളുടെ 6 വയസുകാരിയാണ് പീഢനത്തിനിരയായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്.പെണ്‍കുട്ടിയുടെ ആരോഗ്യ നിലതൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ഇന്ന് രാവിലെ ആശുപത്രിയിലെത്തി കുട്ടിയെ കണ്ടിരുന്നു. കുട്ടിക്കും കുടുംബത്തിനും വേണ്ട എല്ലാ സഹായവും നല്‍കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം പീഡന കേസില്‍ പിടിയിലായ പ്രതി രതീഷ് പോലീസ് സ്റ്റേഷനില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്റ്റേഷനിലെ രണ്ടാം നിലയിലെ കോണിപ്പടിയില്‍ നിന്ന് രതീഷ് താഴേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയുടെ കൈക്കും തോളിനും കാലിനും പരിക്കേറ്റിട്ടുണ്ട്.

Exit mobile version