തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് എന്ത് അവകാശം…? അവര്‍ അനുഭവിച്ച മാനസികാവസ്ഥ കാണാതിരിക്കുന്നത് ശരിയല്ല; നീതികേടെന്ന് യൂത്ത് ലീഗ് നേതാവ്

കോഴിക്കോട്: ബിനീഷ് കോടിയേരിയുടെ ഭാര്യയും മകളും പന്ത്രണ്ടോളം പുരുഷന്‍മാരായ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ അനുഭവിച്ച മാനസിക സംഘര്‍ഷം കാണാതെ പോവരുതെന്ന് യൂത്ത് ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. മുസ്തഫ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

ബിനീഷ് കോടിയേരി കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും എന്നാല്‍ രണ്ടര വയസ്സുള്ള കുട്ടിയും രണ്ട് സ്ത്രീകളും ഇഡി ചോദ്യം ചെയ്യലില്‍ അനുഭവിച്ച മാനസികാവസ്ഥ കാണാതിരിക്കുന്നത് ശരിയല്ലെന്നും മുസ്തഫ കുറിക്കുന്നു. 24 മണിക്കൂറായി അവരെ പുറം ലോകവുമായി ഫോണില്‍ ഫോലും ബന്ധപ്പെടാന്‍ സമ്മതിക്കുന്നില്ല എന്നത് കടുത്ത അനീതിയാണ്.

അവര്‍ അവരുടെ കുടുബാംഗങ്ങളുമായി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഫോണില്‍ സംസാരിച്ചാല്‍ എന്താണ് കുഴപ്പം. വീട്ടിനകത്തുള്ള കുടുംബാംഗങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള അവകാശം ന്യായമായും ബന്ധുക്കള്‍ക്കുണ്ട്. അത് തടയാന്‍ എന്‍ഫോഴ്സ്മെന്റിന് എന്തവകാശമെന്നും മുസ്തഫ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Exit mobile version