ശോഭാ സുരേന്ദ്രനും പിഎം വേലായുധനും പിന്നാലെ കെ സുരേന്ദ്രനെതിരെ തിരിഞ്ഞ് 24 നേതാക്കള്‍; കേന്ദ്ര നേതൃത്വത്തിന് പരാതി, ബിജെപിയില്‍ സംസ്ഥാന അധ്യക്ഷനെതിരെ നീക്കം ശക്തം

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതിയുമായി 24 നേതാക്കള്‍ കൂടി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ദേശീയ കൗണ്‍സില്‍ അംഗം പി.എം. വേലായുധനും പിന്നാലെയാണ് 24 സംസ്ഥാനനേതാക്കള്‍ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്.

ബിജെപിയില്‍ സുരേന്ദ്രനെതിരെയുള്ള നീക്കം ശക്തമായിരിക്കുകയാണ്. ബിജെപിയില്‍ ഇപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തനം നടക്കുന്നില്ലെന്നും സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ നേതാക്കള്‍ പറയുന്നു.

ഇങ്ങനെ പോയാല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ നഷ്ടം സഹിക്കേണ്ടിവരുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും യോജിപ്പിച്ചുകൊണ്ടുപോയാല്‍ 70 ശതമാനം പഞ്ചായത്തുകളിലും ബിജെപി പ്രാതിനിധ്യത്തിനുള്ള സാഹചര്യമുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലും ഒട്ടേറെ മുനിസിപ്പാലിറ്റികളിലും ഭരണം പിടിക്കുന്നതിനും കഴിയും.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കിട്ടിയ വോട്ടുകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെ സാധ്യത കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രനേതൃത്വം ഇടപെട്ട് കെ. സുരേന്ദ്രനെ തിരുത്താന്‍ തയ്യാറാകണം.

ശോഭാ സുരേന്ദ്രനെതിരേ നടത്തുന്ന സൈബര്‍ ആക്രമണത്തിനുപിന്നിലും ഗൂഢാലോചനയുണ്ട്. 30 ശതമാനം പുതിയവരെ ഉള്‍പ്പെടുത്തി ഭാരവാഹി പട്ടികയില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശിച്ചപ്പോള്‍തന്നെ നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരെ ഒഴിവാക്കരുതെന്നും കെ. സുരേന്ദ്രനോട് ആര്‍.എസ്.എസ്. ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, സുരേന്ദ്രന്‍ അത് അവഗണിച്ചതായാണ് ആക്ഷേപം. അതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ബി.ജെ.പി.യുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്ന് സംഘം അറിയിച്ചിരിക്കുന്നത്. സംസ്ഥാന ഭാരവാഹികളില്‍ത്തന്നെ ജനറല്‍ സെക്രട്ടറിമാര്‍ക്ക് ഒഴികെ ബാക്കി ആര്‍ക്കും പ്രവര്‍ത്തനമേഖല നിശ്ചയിച്ചിട്ടുനല്‍കിയില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുള്ളവരെ ജില്ലാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച് പരാതികള്‍ അയക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബിജെപിയില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍

Exit mobile version