2019ലെ ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന്; അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും

തിരുവനന്തപുരം: മലയാള സിനിമാരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2019ലെ ജെസി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന്. സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലനാണ് ഇക്കാര്യമറിയിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് സംസ്ഥാന സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെസി ഡാനിയേൽ പുരസ്‌കാരം. എംടി വാസുദേവൻ നായർ ചെയർമാനും സംവിധായകൻ ഹരികുമാർ, നടി വിധുബാല, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐഎഎസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അഞ്ചു ലക്ഷമായി ഉയർത്തിയിരുന്നു. 2016ൽ അടൂർ ഗോപാല കൃഷ്ണനും 2017ൽ ശ്രീകുമാരൻ തമ്പിക്കും 2018 ൽ ഷീലക്കുമാണ് ജെ.സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചത്.

മലയാള ചലച്ചിത്ര രംഗത്ത് അരനൂറ്റാണ്ടിലധികമായി നിറസാന്നിധ്യമായ ഹരിഹരൻ, മലയാള സിനിമയുടെ കലാപരവും ഭാവുകത്വപരവുമായ പരിവർത്തനങ്ങൾക്ക് ഒപ്പം സഞ്ചരിക്കുകയും ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകൾ സമ്മാനിക്കുകയും ചെയ്തുവെന്ന് സമിതി വിലയിരുത്തി.

1965 ൽ മദിരാശിയിലത്തെി ഛായാഗ്രാഹകൻ യു രാജഗോപാലിനൊപ്പം പരിശീലനം നേടിയ ഹരിഹരൻ തുടർന്ന് എം. കൃഷ്ണൻനായർ, എ.ബി രാജ്, ജെ.ഡി തോട്ടാൻ എന്നിവർക്കൊപ്പം സഹസംവിധായകനായി ഏഴുവർഷക്കാലം പ്രവർത്തിച്ചു.

1972ൽ ‘ലേഡീസ് ഹോസ്റ്റൽ’ എന്ന ചിത്രം സംവിധാനം ചെയ്തു. തുടർന്ന് കോളേജ് ഗേൾ, അയലത്തെ സുന്ദരി, രാജഹംസം, ഭൂമിദേവി പുഷ്പിണിയായി, പഞ്ചാഗ്‌നി, നഖക്ഷതങ്ങൾ, സർഗം, ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ തുടങ്ങി 50 ൽപ്പരം ചിത്രങ്ങൾ സംവിധാനം ചെയ്തു.1988 ൽ സംവിധാനം ചെയ്ത ‘ഒരു വടക്കൻ വീരഗാഥ’ നാല് ദേശീയ അവാർഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും കരസ്ഥമാക്കി. ‘സർഗം’ കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള 1992 ലെ ദേശീയ അവാർഡും മികച്ച സംവിധായകനുള്ള അവാർഡ് ഉൾപ്പെടെ മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളും നേടി. ‘പരിണയം’ 1995ലെ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെ നാല് ദേശീയ അവാർഡുകളും നാല് സംസ്ഥാന അവാർഡുകളും നേടി.

‘കേരളവർമ്മ പഴശ്ശിരാജ’ 2009ലെ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെ നാല് ദേശീയ അവാർഡുകളും മികച്ച സംവിധായകനുൾപ്പെടെയുള്ള എട്ട് സംസ്ഥാന അവാർഡുകളും നേടി. കോഴിക്കോട് പള്ളിപ്പുറം സ്വദേശിയായ ഹരിഹരൻ സ്‌കൂൾ അധ്യാപകനും ശാസ്ത്രീയ സംഗീതജ്ഞനുമായ എൻ മാധവൻ നമ്പീശന്റെയും പാർവതി ബ്രാഹ്മണിയമ്മയുടെയും മകനാണ്.

പള്ളിപ്പുറം എൽപി സ്‌കൂൾ, താമരശ്ശേരി യുപി സ്‌കൂൾ, താമരശ്ശേരി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മാവേലിക്കര രവിവർമ്മ പെയിൻറിംഗ് സ്‌കൂൾ, കോഴിക്കോട് യൂണിവേഴ്‌സൽ ആർട്‌സ് കോളേജ് എന്നിവിടങ്ങളിൽനിന്ന് ചിത്രരചനയിൽ പരിശീലനം നേടി. ചിത്രകലാ അധ്യാപകനായി താമരശ്ശേരി ഹൈസ്‌കൂളിലും കോഴിക്കോട് തളി സ്‌കൂളിലും സേവനമനുഷ്ഠിച്ചതിനു ശേഷമാണ് ചലച്ചിത്ര മോഹവുമായി മദിരാശിക്കു വണ്ടി കയറിയത്.

ചെന്നൈ നുങ്കംപക്കത്താണ് ഹരിഹരൻ താമസിക്കുന്നത്. ‘നഖക്ഷതങ്ങൾ’, ‘സർഗം’ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ഗായത്രി സിനിമാ കമ്പനിയുടെ ഉടമസ്ഥ ഹരിഹരന്റെ പത്‌നി ഭവാനിയമ്മയാണ്. മക്കൾ ഡോ.പാർവതി, ഗായത്രി, ആനന്ദ് കിഷോർ.

Exit mobile version