കഷ്ടപ്പാടിനിടയിലും നന്മ കൈവിടാതെ ചെർക്കളയിലെ കൂലിപ്പണിക്കാരൻ കുഞ്ഞിക്കണ്ണൻ; കളഞ്ഞുകിട്ടിയ ലക്ഷങ്ങൾ മതിക്കുന്ന സ്വർണ്ണവും പണവും ഉടമയെ തേടിപ്പിടിച്ച് ഏൽപ്പിച്ചു

ചെർക്കള: സാമ്പത്തികമായി ഏറെ പരാധീനതകളുണ്ടെങ്കിലും വീണുകിട്ടിയ സ്വർണ്ണം കണ്ട് കുഞ്ഞിക്കണ്ണന്റെ കണ്ണുമഞ്ഞളിച്ചില്ല. വഴിയരികിലെ കുറ്റിക്കാട്ടിൽനിന്ന് കളഞ്ഞുകിട്ടിയ പണവും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവും അടങ്ങിയ ബാഗ് ഉടമയെ തിരിച്ചേൽപ്പിച്ചാണ് കുഞ്ഞിക്കണ്ണൻ നന്മയുടെ പ്രതിരൂപമായത്. ചെങ്കള കെകെ പുറത്തെ കൂലിപ്പണിക്കാരനായ എ കുഞ്ഞിക്കണ്ണ(61)നാണ് ഒമ്പത് പവനും 2500 രൂപയും വിലകൂടിയ സ്മാർട്ട് ഫോണും എംടിഎം കാർഡുമെല്ലാം ഉൾപ്പെടുന്ന ബാഗ് ഉടമയ്ക്ക് കൈമാറിയത്. ചെർക്കള ചേരൂരിലെ സിയു ഹസൈനാറുടെ ഭാര്യ ഹൈറുന്നിസയുടെ ബാഗാണ് കുഞ്ഞിക്കണ്ണന്റെയും കുടുംബത്തിന്റെയും സന്മനസ് കാരണം തിരികെ കിട്ടിയത്. ഹസൈനാർ പ്രവാസിയാണ്.

ശനിയാഴ്ച വൈകീട്ട് ആറരയോടെ ബദിയഡുക്കയിലെ സഹോദരിയുടെ വീട്ടിൽ പോയി ഓട്ടോറിക്ഷയിൽ തിരിച്ചുവരുമ്പോഴാണ് ഹൈറുന്നിസയുടെ ബാഗ് നഷ്ടമായത്. മാതാവ് സുഹറയും പത്ത് വയസ്സിന് താഴെയുള്ള മക്കളായ സിനാസ്, ഫാത്തിമ, ആയിഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഫാത്തിമയുടെ കൈയിലാണ് ബാഗുണ്ടായിരുന്നത്. കല്ലക്കട്ടയിൽ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് അറിഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ രാത്രി 12 മണിവരെ കെട്ടുംകല്ലിനും എടനീരിനും ഇടയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഹൈറുന്നിസയുടെ ഭർത്തൃസഹോദരൻ സിയു മുഹമ്മദ് കുഞ്ഞി അതിനിടയിൽ വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സൈബർസെല്ലിലും അറിയിച്ചു. ഫോൺ റിങ് ചെയ്യുന്നുണ്ടെന്നും ലൊക്കേഷൻ ചെർക്കളയാണെന്നും വ്യക്തമായി.

ഇതിനിടെ, ഞായറാഴ്ച പുലർച്ചെ ആറുമണിയോടെയാണ് ചെർക്കള-ബദിയഡുക്ക അന്തഃസംസ്ഥാന പാതയിൽ കെട്ടുംകല്ലിൽ നിന്ന് കുഞ്ഞിക്കണ്ണന് ബാഗ് കിട്ടിയത്. കുറ്റിക്കാട്ടിൽനിന്ന് മൊബൈൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സ്ത്രീകൾ ഉപയോഗിക്കുന്ന ബാഗ് കണ്ടെത്തിയത്. തുടർന്ന് ബാഗുമായി വീട്ടിലെത്തിയശേഷം ഉദുമ അച്ചേരിയിൽ താമസിക്കുന്ന മകൻ രൻജീഷിനെ വിവരമറിയിച്ചു. രൻജീഷ് അറിയിച്ചതിനെത്തുടർന്ന് വിദ്യാനഗർ എസ്‌ഐ എംവി വിഷ്ണു പ്രസാദ് കെകെ പുറത്തെ വീട്ടിലെത്തി സ്വർണ്ണവും പണവുമടങ്ങുന്ന ബാഗ് ഏറ്റുവാങ്ങുകയായിരുന്നു.

വിദ്യാനഗർ സ്റ്റേഷനിലെത്തിയ ഹൈറുന്നിസയ്ക്ക് എ കുഞ്ഞിക്കണ്ണൻ ബാഗ് കൈമാറി. വിദ്യാനഗർ ഇൻസ്‌പെക്ടർ വിവി മനോജ്, എസ്‌ഐ എംവി വിഷ്ണുപ്രസാദ് എന്നിവരുടെ സാനിധ്യത്തിലാണ് ബാഗ് കൈമാറിയത്. പോലീസ് സ്റ്റേഷനിൽ ഹൈറുന്നിസയ്‌ക്കൊപ്പമെത്തിയിരുന്ന മുഹമ്മദ് കുഞ്ഞി സമ്മാനമായി ഒരുതുക കുഞ്ഞിക്കണ്ണന് നൽകാൻ ശ്രമിച്ചെങ്കിലും സ്‌നേഹപൂവം നിരസിച്ചു. സ്വകാര്യ ബീഡിത്തൊഴിലാളി ബേബിയാണ് കുഞ്ഞിക്കണ്ണന്റെ ഭാര്യ. മകൾ: രതീഷ.

Exit mobile version