ബിജെപിക്ക് എതിരായ ശോഭ സുരേന്ദ്രന്റെ വിമർശനത്തോട് പ്രരസ്യപ്രതികരണമില്ലെന്ന് കെ സുരേന്ദ്രൻ; തനിക്ക് ഒന്നുമറിയില്ലെന്ന് എംടി രമേശ്

കൊച്ചി: ബിജെപി നേതൃത്വത്തിന് എതിരായി പരസ്യമായി തുറന്നടിച്ച ശോഭ സുരേന്ദ്രന്റെ വിമർശനത്തോട് പ്രതികരിക്കാതെ ബിജെപി സംസ്ഥാന നേതാക്കൾ. ശോഭാ സുരേന്ദ്രന്റെ വിമർശനത്തിൽ പരസ്യപ്രതികരണത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടികാര്യങ്ങൾ പാർട്ടി വേദിയിൽ ചർച്ച ചെയ്യും. ജനങ്ങൾ നേരിടുന്ന ഗൗരവതരമായ പ്രശ്‌നങ്ങൾ മാത്രമേ പരസ്യമായി താൻ ഉന്നയിക്കൂവെന്നും സുരേന്ദ്രൻ പറഞ്ഞു.

എന്നാൽ, പാർട്ടി പുനഃസംഘടനയിൽ പ്രാതിനിധ്യം കിട്ടിയില്ലെന്ന ശോഭ സുരേന്ദ്രന്റെ പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് എംടി രമേശ് പ്രതികരിച്ചു. ശോഭ പരാതി നൽകിയത് തനിക്കല്ല, അതിനാൽ ഇക്കാര്യത്തിൽ ഒരു മറുപടി പറയില്ലെന്നും എംടി രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, പാർട്ടിയിലെ അതൃപ്തി പരസ്യമാക്കിയാണ് കഴിഞ്ഞദിവസം ശോഭ സുരേന്ദ്രൻ മാധ്യമങ്ങളെ കണ്ടത്. ദേശീയ നേതൃത്വത്തിൽ നിന്നും സംസ്ഥാനത്തേക്ക് തരംതാഴ്ത്തിയതിന് എതിരെ ശോഭ തുറന്നടിച്ചിരുന്നു.

കെ സുരേന്ദ്രൻ സംസ്ഥാന ബിജെപി പ്രസിഡന്റായതിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി വൈസ് പ്രസിഡന്റാക്കിയതിൽ ശോഭ കടുത്ത പ്രതിഷേധത്തിലായിരുന്നു. പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തിരുന്നു. അഖിലേന്ത്യ പുന:സംഘടനയിലും തഴഞ്ഞതോടെ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. പ്രതീക്ഷിച്ചിരുന്ന മഹിളാ മോർച്ച അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനവും കൂടി കിട്ടാതായതോടെയാണ് ശോഭ എതിർപ്പ് പരസ്യമാക്കിയത്. പുന:സംഘടനയിൽ അതൃപ്തരായ നേതാക്കളെ ഒപ്പം നിർത്തി പുതിയ ഗ്രൂപ്പിനുള്ള ശ്രമം ശക്തമാക്കാനൊരുങ്ങുകയാണ് ശോഭ സുരേന്ദ്രനെന്നും റിപ്പോർട്ടുകളുണ്ട്.

Exit mobile version