വിതരണം ചെയ്ത ഓണക്കിറ്റിലെ മുളകുപൊടിയില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; അടിമുടി മായം

തിരുവനന്തപുരം: ഓണത്തിന് റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ മുളകുപൊടിയില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നേരത്തെ, പപ്പടവും ശര്‍ക്കരയും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മുളകുപൊടിയിലും മായം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ഓണക്കിറ്റിലെ പപ്പടം വിതരണം ചെയ്ത കമ്പനി തന്നെയാണ് മുളകുപൊടിയും നല്‍കിയത്. മനുഷ്യ, മൃഗ വിസര്‍ജ്യങ്ങളില്‍ കാണുന്ന സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യമാണ് മുളകുപൊടിയില്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

മുളകുപൊടിയുടെ പരിശോധന ഫലം വന്ന ഉടന്‍ തന്നെ ഡിപ്പോകളില്‍ നിന്നും ഔട്ട്‌ലെറ്റുകളില്‍ നിന്നും ഇവ മാറ്റണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും ഓണക്കിറ്റില്‍ ഇവ ഉള്‍പ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഡിപ്പോകളിലേക്കാണ് ഈ മുളകുപൊടി നല്‍കിയത്. അതേസമയം, അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും വിതരണക്കാര്‍ക്കെതിരെ സപ്ലൈക്കോ നടപടി എടുത്തില്ലെന്ന ആക്ഷേപവും ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു.

Exit mobile version