ദിവസവും 12 മണിക്ക് എത്തും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടുകൊണ്ട്, രണ്ട് മാസമായി ഇത് പതിവാണ്; രമേശ് ചെന്നിത്തലയെ പരിഹസിച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. കഴിഞ്ഞ രണ്ട് മാസക്കാലമായി ദിവസവും രമേശ് ചെന്നിത്തല ഒരേ സമയത്ത് മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് രംഗത്തെത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷനേതാവ് എപ്പോഴാണ് ഉന്നയിക്കാത്തതെന്ന് കാനം ചോദിച്ചു. കഴിഞ്ഞ രണ്ട് മാസക്കാലമായി നിത്യവും 12 മണിക്ക് അദ്ദേഹം ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും ഇതൊരു ശീലമായി മാറിയിരിക്കുകയാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം ഇപ്പോള്‍ സര്‍ക്കാറിന്റെ ഭാഗമല്ലെന്നും കാനം പറഞ്ഞു. സിവില്‍ സര്‍വ്വീസില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു. അദ്ദേഹത്തിന്റെ ചുമതലകളെല്ലാം ഒഴിവാക്കിയെന്നും അതുകൊണ്ട് സര്‍ക്കാരിന് ഒരു പ്രശ്‌നവും അതുസംബന്ധിച്ച് വരുന്നില്ലെന്നും കാനം വ്യക്തമാക്കി.

2019 ജനുവരി മാസത്തില്‍ പാസാക്കിയ ഭരണഘടന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സംവരണേതര വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം കൊടുക്കാന്‍ തീരുമാനിച്ചതെന്നും സംവരണത്തെ സംബന്ധിച്ച് ഇപ്പോള്‍ പലരും സ്വീകരിക്കുന്ന സമീപനം കുരുടന്‍ ആനയെ കണ്ടത് പോലെയാണെന്നും കാനം പറഞ്ഞു.

Exit mobile version