എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിന് ഇനി തടസമില്ലെന്ന് കോടതി പറഞ്ഞതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത് ഇഡി

കൊച്ചി: നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്തിയ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഇതിന് പിന്നാലെ അദ്ദേഹത്തെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു.സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹത്തെ ഇഡി കസ്റ്റഡിയില്‍ എടുത്തത്. വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയുർവേദ ചികിത്സയിലായിരുന്നു ശിവശങ്കറുണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, ഏതാനും മിനിറ്റുകൾ മുമ്പാണ് കസ്റ്റംസിന്റേയും എൻഫോഴ്‌സ്‌മെന്റിന്റേയും എതിർ വാദങ്ങൾ അംഗീകരിച്ച് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, ശിവശങ്കറിന് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്.

കോടതി വിധി വന്നതോടെ തന്നെ വൈകാതെ ഇഡിയും കസ്റ്റംസും ശിവശങ്കറിന് സമൻസ് നൽകിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ചാറ്റേർഡ് അക്കൗണ്ടുമായി നടത്തിയ വാട്‌സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് ഹാജരാക്കിയത്. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ വാദം ജസ്റ്റിസ് അശോക് മേനോൻ അംഗീകരിക്കുകയായിരുന്നു.

അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുൾപ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളായിരുന്നു എൻഫോഴ്‌സ്‌മെന്റ് കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയിൽ ഉയർത്തിയത്. മാത്രമല്ല ശിവശങ്കറിനെതിരായ തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയിൽ നിലപാടെടുത്തിരുന്നു.

Exit mobile version