‘എന്റെ ഭാര്യയ്‌ക്കൊപ്പം ഞാന്‍ നടത്തിയ ഷൂട്ട്, വീട്ടുകാര്‍ക്ക് പ്രശ്‌നമില്ല, സമൂഹമാധ്യമങ്ങളില്‍ ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല, ഇഷ്ടമായില്ലെങ്കില്‍ സ്‌ക്രോള്‍ ചെയ്തു പോയാല്‍ പോരെ’

എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ ഒന്നടങ്കം ചര്‍ച്ചാവിഷയമായിരിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്കുശേഷം വെഡ്ഡിങ് ഫോട്ടോഷൂട്ട് വിവാദം വീണ്ടും തല പൊക്കിയിരിക്കുകയാണിപ്പോള്‍.

തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ് സ്റ്റോറീസാണ് ഈ ഫോട്ടോകള്‍ക്ക് പിന്നില്‍. ഈ വിവാഹപൂര്‍വ ഷൂട്ട് സഭ്യത ലംഘിച്ചെന്നാണ് ഉയര്‍ന്ന ആക്ഷേപം. പരമ്പരാഗത ശൈലിയിലുള്ള ചിത്രങ്ങള്‍ ഒഴിവാക്കി പുതിയ ട്രെന്റ് പിന്തുടരണം എന്ന ആഗ്രഹം ഋഷി കാര്‍ത്തിക്കിനും ലക്ഷ്മിക്കുമുണ്ടായിരുന്നു.

ഇക്കാര്യം ദമ്പതികള്‍ കുടുംബസുഹൃത്തും ഫൊട്ടഗ്രഫറുമായ അഖില്‍ കാര്‍ത്തികേയനോട് പറഞ്ഞു. തുടര്‍ന്ന് വാഗമണ്ണിലെത്തി ഷൂട്ട് നടത്തുകയായിരുന്നു. ചിത്രങ്ങള്‍ വെഡ്ഡിങ് സ്റ്റോറീസിന്റെ പേജിലൂടെയാണ് പങ്കുവച്ചത്. ഇതിനുപിന്നാലെയാണ് വിമര്‍ശകര്‍ തലപൊക്കിയത്.

പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണെങ്കിലും സേവ് ദ് ഡേറ്റ് എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് ദമ്പതികളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഷൂട്ടില്‍ യാതൊരു തെറ്റുമില്ലെന്നു തന്നെയാണ് ദമ്പതികളുടെ നിലപാട്.

”എന്റെ ഭാര്യയ്‌ക്കൊപ്പം ഞാന്‍ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാര്‍ക്ക് പ്രശ്‌നമില്ല, ബന്ധുക്കള്‍ക്ക് പ്രശ്‌നമില്ല. പിന്നെ സമൂഹമാധ്യമങ്ങളില്‍ ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഷൂട്ട് ചെയ്യുമ്പോള്‍ വസ്ത്രം ധരിച്ചിട്ടുണ്ട്. ഷോര്‍ട്‌സിന്റെയും സ്ലീവ്‌ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്.

പക്ഷേ, ഷോര്‍ഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്‌നം. സാരിയുടെ കുറച്ചു ഭാഗം മാറിയാല്‍ വരെ സദാചാര പൊലീസ് ആകുന്നവരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. ഫോട്ടോഷൂട്ടിന് സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളില്‍ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണ്. അതിനേക്കാള്‍ സഭ്യത എന്തായാലും ഈ ചിത്രങ്ങള്‍ക്കുണ്ട് എന്നാണ് വിശ്വാസം”- ഋഷികാര്‍ത്തിക് പറഞ്ഞു.

കാലവും ലോകവും മാറുമ്പോള്‍ അതിനെ പുച്ഛത്തോടെ കാണുകയും എല്ലാത്തിനേയും മോശം കണ്ണുകളോടു കൂടി മാത്രം കാണാന് ശ്രമിക്കുകയും ചെയ്യുന്നതാണ് പ്രശ്‌നമെന്നാണ് ഇവരുടെ പക്ഷം. ആദ്യം ചില കമന്റുകള്‍ക്ക് ഋഷി മറുപടി നല്‍കിയിരുന്നു. എന്നാല്‍ കമന്റുകള്‍ നിരവധി ആയതോടെ അത് അവസാനിപ്പിച്ചു.

‘വലിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ഒരു കൂസലും കൂടാതെ നടക്കുന്നു. അത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രതികരിക്കാത്തവര്‍ വരെ ഫോട്ടോഷൂട്ടിനെതിരെ രംഗത്തു വരുന്നു എന്നതാണ് രസകരം. സ്ത്രീയുടെ ശരീരഭാഗം കാണുമ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത് മറ്റു പലതുമാണ്. സ്ത്രീ എന്നാല്‍ ശരീരം മാത്രമാണ് എന്നു കരുതുന്നതിന്റെ പ്രശ്‌നമാണിത്.

അതിനെ വ്യത്യസ്തമായ ഒരു പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആയി കണ്ടാല്‍ പ്രശ്‌നം തീര്‍ന്നു. ഇഷ്ടമായില്ലെങ്കില്‍ സ്‌ക്രോള്‍ ചെയ്തു പോയാല്‍ പോരെ. ഇനി തെറി വിളിച്ചേ തീരൂ എങ്കില്‍ ആയിക്കോളൂ. ആരുടേയും വായ മൂടി കെട്ടാന്‍ സാധിക്കില്ലല്ലോ”- ഋഷിയും ലക്ഷ്മിയും നിലപാട് വ്യക്തമാക്കി.

Exit mobile version