ഗര്‍ഭിണിയായ നഴ്‌സ് സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി മരിച്ചു; ദാരുണമരണം ഭര്‍ത്താവിന്റെ കണ്‍മുന്‍പില്‍ വെച്ച്

അരൂര്‍: ഗര്‍ഭിണിയായ നഴ്‌സ് സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി മരിച്ചു. ഭര്‍ത്താവ് നോക്കി നില്‍ക്കെയാണ് ദാരുണമായ അപകടം നടന്നത്. ലേക്ഷോര്‍ ആശുപത്രിയിലെ നഴ്‌സ് കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കല്‍ വീട്ടില്‍ ഷെല്‍മി പൗലോസ് (33) ആണ് മരിച്ചത്.

ദേശീയപാതയില്‍ ഇന്നലെ രാവിലെ ചന്തിരൂര്‍ മേഴ്‌സി സ്‌കൂളിനു മുന്‍പിലായിരുന്നു അപകടം. ജോലിക്കു പോകാനായി സ്വകാര്യ ബസില്‍ കയറുമ്പോള്‍ ബസിന്റെ പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ചവിട്ടുപടി ഭാഗത്തു നിന്ന് ഷെല്‍മി റോഡരികിലേക്കു തെറിച്ചു വീണപ്പോള്‍ ബസിന്റെ പിന്‍ചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഷെല്‍മിയെ യാത്രയാക്കാന്‍ വന്ന ഭര്‍ത്താവ് സിനോജ് ഈ സമയം റോഡിന്റെ എതിര്‍വശത്തുണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പം ചന്തിരൂരില്‍ വാടക വീട്ടിലായിരുന്നു താമസം. ലേക്ഷോര്‍ ആശുപത്രിയില്‍ ജോലിയില്‍ ആറ് വര്‍ഷമായി സേവനം അനുഷ്ഠിക്കുകയാണ്. മക്കള്‍: സ്റ്റീവ്, സ്റ്റെഫിന്‍. എരമല്ലൂരില്‍ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു ബസ്. ആന്ധ്രയില്‍ നിന്നു ചെമ്മീന്‍ കയറ്റി വന്ന ലോറിയാണ് ബസിന്റെ പിന്നില്‍ ഇടിച്ചത്.

Exit mobile version