പാമ്പുകടിയേറ്റ് മരണപ്പെട്ട 10വയസുകാരി ആദിത്യയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള വീടു പണിയാന്‍ വാവ സുരേഷ്; കൈയ്യടി

വീട്ടില്‍ കിടന്നുറങ്ങവേ പാമ്പുകടിയേറ്റ് മരണപ്പെട്ട ആദിത്യ എന്ന 10 വയസുകാരിയുടെ കുടുംബത്തിന് സഹായ ഹസ്തവുമായി വാവ സുരേഷ്. കൊല്ലം മാങ്കോട് അംബേദ്കര്‍ ഗ്രാമത്തില്‍ കഴിയുന്ന രാജീവ്-സിന്ധു ദമ്പതികളുടെ മകളാണ് ആദിത്യ. തറയില്‍ കിടന്നുറങ്ങുമ്പോഴാണ് ആദിത്യ പാമ്പ് കടിയേറ്റ് മരണപ്പെട്ടത്.

8 പേരോളം ആ കുഞ്ഞു കൂരയില്‍ താമസിക്കുകയാണ്. അവര്‍ക്കിനിയെങ്കിലും അടച്ചുറപ്പുള്ള വീട് നല്‍കണം. ഈ സാഹചര്യത്തിലാണ് സുരേഷ് സഹായ ഹസ്തം നീട്ടി രംഗത്തെത്തിയത്. വാവ സുരേഷിന് വീട് വച്ച് നല്‍കാമെന്ന് ഏറ്റവരോട് ആ പണം ഈ കുടുംബത്തിന് നല്‍കാനും ആവശ്യപ്പെട്ടതായും വാവ സുരേഷ് കൂട്ടിച്ചേര്‍ത്തു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാവ സുരേഷിന്റെ വാക്കുകള്‍;

ഒട്ടും നിവൃത്തിയില്ലാത്ത കുടുംബമാണ്. പാമ്പുകടിയേറ്റതിന് ശേഷം ഒരു ദിവസം ആ കുട്ടിക്ക് സ്വകാര്യ ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു. അന്ന് തന്നെ ഏകദേശം 80,000 രൂപയോളം ആയി. അതൊക്കെ അവര്‍ക്ക് കടമായിട്ട് ഉണ്ട്. അതെല്ലാം കഴിച്ച് 1,80,000 രൂപയോളം അവരുടെ അക്കൗണ്ടിലേക്ക് ഇപ്പോള്‍ ഇട്ടു കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ ആ വീട്ടില്‍ ആ കുട്ടിയുടെ അച്ഛനും അമ്മയും സഹോദരിയും, അച്ഛന്റെ സഹോദരിയും 3 കുട്ടികളും അവിടെ ഉണ്ട്. കുട്ടയുടെ അമ്മയും അച്ഛന്റെ സഹോദരിയും രോഗികളാണ്. മണ്‍കട്ട കൊണ്ട് കെട്ടിയ ആ കൂരയിലാണ് ഇവരെല്ലാവരും കഴിയുന്നത്. 1990ല്‍ പണിത ഒരുമുറി വീടാണിത്. മേല്‍ക്കൂരയെല്ലാം ഒടിഞ്ഞ് ഒരു കാറ്റടിച്ചാല്‍ തകരുന്ന നിലയാണ് നില്‍ക്കുന്നത്.

ഒരാഴ്ചയ്ക്കകം പണി തുടങ്ങണമെന്നാണ് കരുതുന്നത്. എനിക്ക് വീട് പണിത് തരാമെന്ന് പറഞ്ഞത് മലപ്പുറത്തുള്ള കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്നുള്ള സംഘടനയാണ്. അതെനിക്ക് വേണ്ടയെന്ന് ഞാനവരോട് പറഞ്ഞു. എനിക്കാണെന്ന് കരുതി ആ കുടുംബത്തെ രക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അവരത് സമ്മതിച്ചു. ഞാന്‍ ഇടനിലക്കാരനല്ലാതെ തന്നെ ആ കുടുംബത്തിന് നേരിട്ട് പണം കൈമാറാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ തന്നെ പണം നല്‍കും. അവര്‍ക്കെത്ര കിട്ടുന്നുവോ അത് അവര്‍ക്ക് തന്നെ. ഞാനും കേരള യൂണിവേഴ്സ്റ്റിയില്‍ ഗവേഷകനായ ഡോ. ദിലീപ് സാറും വീട് സന്ദര്‍ശിച്ചിരുന്നു. ആ വീട്ടുകാര് മോളെ നഷ്ടപ്പെട്ട സങ്കടത്തില്‍ നിന്ന് മോചിതരായിട്ടില്ല. നഷ്ടപ്പെട്ട് പോയതിനെ തിരിച്ച് കൊടുക്കാനാകില്ലല്ലോ. നമുക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ഇതാണ്. ആ വീട്ടുകാര്‍ പേടി കൂടാതെ ഉറങ്ങണം.

ആദിത്യമോളുടെ ജീവന്‍ നഷ്ടപ്പെട്ടു. നാമെല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരിക്കലും കൊച്ചു കുട്ടികളെ തറയില്‍ കിടത്തരുത്. തൊട്ടിലിലോ വലിയ കുട്ടികളാണെങ്കില്‍ കട്ടിലിലോ തന്നെ കിടത്തണം. വാതിലുകളില്ലാത്ത വീടായിരുന്നു അത്. നിറയെ മാളങ്ങളും ഉണ്ട്. നമ്മളെല്ലാവരും നിര്‍ബന്ധമായും വാതില്‍പ്പടി വയ്ക്കണം. അതു പോലെ തന്നെ ശുചിമുറിയിലെ ഓവുകള്‍ നന്നായി മൂടിയിരിക്കണം. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പാമ്പുകടിയേറ്റ് മരണം സംഭവിച്ച വര്‍ഷമാണ് 2020. അതുകൊണ്ട് നമ്മളെല്ലാവരും ശ്രദ്ധയോടെ ഇരിക്കണം എന്നു കൂടി എല്ലാവരോടും അപേക്ഷിക്കുകയാണ്.

Exit mobile version