ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സ്വർണ്ണക്കടത്ത് കേസിലേക്ക്; സിബിഐ രേഖകൾ തേടി; വഴിത്തിരിവ്

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം സ്വർണ്ണക്കടത്ത് കേസിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി 2019ലെ സ്വർണ്ണക്കടത്ത് കേസിനെ സംബന്ധിച്ച രേഖകൾ ഡിആർഐ സിബിഐ ഉദ്യോഗസ്ഥർക്ക് കൈമാറി. കേസിൽ വിശദമായ അന്വേഷണം നടത്താനാണ് സിബിഐ യുടെ നീക്കം.

ബാലഭാസ്‌കറിന്റെ മാനേജർ പ്രകാശൻ തമ്പി, സുഹൃത്ത് വിഷ്ണു സോമസുന്ദരം എന്നിവരാണ് 2019ൽ സ്വർണക്കടത്ത് കേസിൽ പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളം വഴി ഇരുവരും ഒട്ടേറെ തവണ സ്വർണ്ണം കടത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. ഇരുവരും പിടിയിലായതിന് പിന്നാലെയാണ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നത്.

ഇതുകൂടാതെ, അപകടസ്ഥലത്ത് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ കണ്ടതായി കലാഭവൻ സോബി ജോർജ് നൽകിയ മൊഴിയും അന്വേഷണത്തിന് കാരണമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് 2019ലെ സ്വർണ്ണക്കടത്ത് കേസിലേക്കു സിബിഐ അന്വേഷണം വ്യാപിപ്പിക്കുന്നത്.

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളിൽ സ്വർണ്ണക്കടത്തുകാർക്ക് പങ്കുണ്ടോ എന്നതും സിബിഐ അന്വേഷിക്കുന്നുണ്ട്. നേരത്തെ വിഷ്ണു സോമസുന്ദരത്തെയും പ്രകാശൻ തമ്പിയെയും സിബിഐ നുണപരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസ്സിയേയും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു.

Exit mobile version