മന്ത്രി വിഎസ് സുനില്‍ കുമാര്‍ കൊവിഡ് മുക്തി നേടി; ലഭിച്ചത് മികച്ച ചികിത്സയും പരിചരണവുമെന്ന് മന്ത്രി, സ്‌നേഹവും കടപ്പാടും അറിയിച്ച് കുറിപ്പ്

തിരുവനന്തപുരം; മന്ത്രി വിഎസ് സുനില്‍കുമാര്‍ കൊവിഡ് മുക്തി നേടി. ഇന്ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ 11 ദിവസമായി മന്ത്രി കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ പരിചരിക്കാനും ശുശ്രൂഷിക്കാനുമായി വിശ്രമരഹിതമായി സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍, ശുചീകരണ ജോലി ചെയ്യുന്ന ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ക്യാന്റീന്‍ ജീവനക്കാര്‍ തുടങ്ങി എല്ലാവരോടുള്ള നീസ്സീമമായ നന്ദിയും സ്‌നേഹവും കടപ്പാടും അറിയിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മികച്ച ചികിത്സയും പരിചരണവുമാണ് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ നല്‍കി വരുന്നത്. 24 മണിക്കൂറും വിശ്രമമില്ലാതെയാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഈ ദിവസങ്ങളില്‍ ഫോണില്‍ നേരിട്ട് വിളിച്ചും ഓഫീസില്‍ വിളിച്ചുമെല്ലാം ഒരുപാട് ആളുകള്‍ രോഗവിവരങ്ങള്‍ അന്വേഷിക്കുകയും രോഗവിമുക്തിക്കു വേണ്ടി ആത്മാര്‍ത്ഥമായി ആശംസിക്കുകയും ചെയ്തിരുന്നു. എല്ലാവരെയും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ചുകൊണ്ട് ഏഴുദിവസം കൂടി തിരുവനന്തപുരത്തെ വീട്ടില്‍ തന്നെ കഴിയേണ്ടിവരും. അതു കഴിഞ്ഞാല്‍ പൂര്‍വ്വാധികം ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തനരംഗത്തേയ്ക്ക് വരാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രിയപ്പെട്ടവരേ,
എന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇന്ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ്ജ് ആയി. കഴിഞ്ഞ പതിനൊന്ന് ദിവസമാണ് ചികിത്സയിൽ കഴിയേണ്ടിവന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളെ പരിചരിക്കാനും ശുശ്രൂഷിക്കാനുമായി വിശ്രമരഹിതമായി സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ശുചീകരണ ജോലി ചെയ്യുന്ന ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, ക്യാൻ്റീൻ ജീവനക്കാർ തുടങ്ങി എല്ലാവരോടുള്ള നീസ്സീമമായ നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നു.
മികച്ച ചികിത്സയും പരിചരണവുമാണ് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നൽകി വരുന്നത്. 24 മണിക്കൂറും വിശ്രമമില്ലാതെയാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ പ്രവർത്തിച്ചു വരുന്നത്. ഈ ദിവസങ്ങളിൽ ഫോണിൽ നേരിട്ട് വിളിച്ചും ഓഫീസിൽ വിളിച്ചുമെല്ലാം ഒരുപാട് ആളുകൾ രോഗവിവരങ്ങൾ അന്വേഷിക്കുകയും രോഗവിമുക്തിക്കു വേണ്ടി ആത്മാർത്ഥമായി ആശംസിക്കുകയും ചെയ്തിരുന്നു. എല്ലാവരെയും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.
ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിച്ചുകൊണ്ട് ഏഴുദിവസം കൂടി തിരുവനന്തപുരത്തെ വീട്ടിൽ തന്നെ കഴിയേണ്ടിവരും. അതു കഴിഞ്ഞാൽ പൂർവ്വാധികം ഊർജ്ജസ്വലമായി പ്രവർത്തനരംഗത്തേയ്ക്ക് വരാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു.
എല്ലാവർക്കും നന്ദി, സ്നേഹം.

Exit mobile version