കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണം; ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ സെക്ടര്‍ മജിസ്‌ട്രേറ്റുമാരായും കൊവിഡ് നിരീക്ഷകരായും നിയോഗിച്ച് എറണാകുളം കളക്ടര്‍

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളിലെ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ സെക്ടര്‍ മജിസ്‌ട്രേറ്റുമാരായും കൊവിഡ് നിരീക്ഷികരായും നിയോഗിച്ചു കൊണ്ട് കളക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന പ്രദേശത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും കര്‍ശനമായി നടപ്പാക്കുന്നതിനുമുള്ള ചുമതലയാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.

ദുരന്തനിവാരണ നിയമപ്രകാരമാണ് ഇവരെ നിയമിച്ചിരിക്കുന്നത്. ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയവയ്ക്ക് പുറമെയുള്ള വകുപ്പുകളില്‍ നിന്നാണ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. ബ്രേക്ക് ദ ചെയ്ന്‍ ക്യാംപയ്ന്‍, കോവിഡ് രോഗികളുടെ ക്വാറന്റൈന്‍ നടപടികള്‍, വിവാഹ – മരണ ചടങ്ങുകളിലും പൊതുചടങ്ങുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, കണ്ടെയ്ന്‍മെന്റ് സോണുകളുടെ നടപടികള്‍, റിവേഴ്‌സ് ക്വാന്റൈന്‍, കടകളിലും മാര്‍ക്കറ്റുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, കൊവിഡ് വ്യാപനത്തിനെതിരായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ ചുമതലകളാണ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കേണ്ടത്.

അവശ്യ ഘട്ടത്തില്‍ സ്വന്തം വകുപ്പില്‍ നിന്ന് ജീവനക്കാരെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാവുന്നതാണ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലിസിന്റെ സഹായത്തോടെ കര്‍ശന നടപടി സ്വീകരിക്കാനും ഇവര്‍ക്ക് അധികാരമുണ്ടായിരിക്കും. ക്രിമിനല്‍ നടപടി നിയമം വകുപ്പ് 21 പ്രകാരം സ്‌പെഷ്യല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്. ബന്ധപ്പെട്ട ജില്ലാ പോലിസ് മേധാവിയുടെ സഹകരണത്തോടെയായിരിക്കും പ്രവര്‍ത്തനം. കണ്ടയ്ന്‍മെന്റ് സോണുകളുടെ പട്ടിക ഇവര്‍ക്ക് ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ കൈമാറും. അതാത് പ്രദേശത്തെ സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെയും കൊവിഡ് നിരീക്ഷകരുടെയും ഏകോപന ചുമതല ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ക്കായിരിക്കും.

Exit mobile version