നിരോധനാജ്ഞ; എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നാളെ മുതല്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കാനും ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി സമ്പര്‍ക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എന്ന് കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

നിയന്ത്രണങ്ങള്‍ ഇങ്ങനെ:

1. വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കു 2. സാംസ്‌കാരിക പരിപാടികള്‍, ഗവണ്മെന്റ് നടത്തുന്ന പൊതു പരിപാടികള്‍,രാഷ്ട്രിയ, മത ചടങ്ങുകള്‍,തുടങ്ങിയവയില്‍ പരമാവധി 20 പേരെ മാത്രമേ അനുവദിക്കു 3. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, ഓഫീസുകള്‍, കടകള്‍, റസ്റ്റോറന്റുകള്‍, ജോലിയിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രേക്ക് ദി ചെയിന്‍ നിര്‍ദേശങ്ങള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താന്‍ പാടുള്ളു.

ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍അധികം കൂട്ടം കൂടാന്‍ പാടില്ല. കൊച്ചി കോര്‍പ്പറേഷനിലെയും, തൃക്കാക്കര, ഏലൂര്‍, മരട്, കോതമംഗലം, തൃപ്പൂണിത്തുറ,പെരുമ്പാവൂര്‍, കളമശ്ശേരി മുന്‍സിപ്പാലിറ്റികളിലെയും വെങ്ങോല, രായമംഗലം, എടത്തല, പായിപ്ര, വടക്കേക്കര, കടുങ്ങല്ലൂര്‍, കുന്നത്തുനാട്, അയ്യമ്പുഴ, ചിറ്റാറ്റുകര, ചെല്ലാനം, മാറാടി, ഞാറക്കല്‍, ചേരാനെല്ലൂര്‍, വരാപ്പെട്ടി, ഉദയംപേരൂര്‍, ശ്രീമൂലനഗരം, കരുമാലൂര്‍, കോട്ടുവള്ളി, ചേന്ദമംഗലം, കുമ്പളങ്ങി, വാഴക്കുളം, കിഴക്കമ്പലം, നെല്ലിക്കുഴി, ആലങ്ങാട്, കീഴ്മാട്, ഏഴിക്കര, മൂക്കന്നൂര്‍, മുടക്കുഴ, ചെങ്ങമനാട്, കടമക്കുടി, മഴുവന്നൂര്‍, നെടുമ്പാശ്ശേരി, വടവുകോട്-പുത്തന്‍കുരിശ്, ചൂര്‍ണിക്കര, കാലടി, കൂവപ്പടി, കുമ്പളം, കുന്നുകര, വരാപ്പുഴ, തുറവൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പൊതു സ്ഥലങ്ങള്‍, ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവ അണുനശീകരണം നടത്തുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണസ്ഥപന സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തണം.

ജില്ലയിലെ 40 ഗ്രാമപഞ്ചായത്തുകളിലും ഏഴ് മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷന്‍ പരിധിയിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ദിവസേന രേഖപ്പെടുത്തുന്നത്. മരണസംഖ്യ നിയന്ത്രിക്കാനും രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.

Exit mobile version