രാജ്യം ഏതുദിശയിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ വ്യക്തമായചുണ്ടുപലകയാണ് ഇത്’ മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: ത്രിവര്‍ണ്ണത്തില്‍ തകര്‍ത്തെറിഞ്ഞു, കാവിയില്‍ കത്തിച്ചാമ്പലായെന്ന് മന്ത്രി കെടി ജലീല്‍. ബാബറി മസ്ജിദ് കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. സുപ്രീംകോടതി വിധിയിലൂടെ പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണി തുടങ്ങിക്കഴിഞ്ഞു. പുതിയ മസ്ജിദ് പണിയാന്‍ അഞ്ചേക്കര്‍ ഭൂമിയും ലഭ്യമാക്കി.

ഇപ്പോഴിതാ ലോകം മുഴുക്കെ വേദനയോടെ നേര്‍കണ്ണുകൊണ്ട് കണ്ട ഒരു ഹീനകൃത്യത്തിന് തെളിവില്ലെന്ന് പറഞ്ഞ് എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. രാജ്യം ഏതുദിശയിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ വ്യക്തമായചുണ്ടുപലകയാണ് ഇതെന്നും ജലീല്‍ കുറിക്കുന്നു. ബാബരി മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്നതിന്റെ പേരില്‍ കോണ്‍ഗ്രസ്സിന് ഭവിച്ച തീരാനഷ്ടം കണ്ടും, ആര്‍എസ്എസിനും ബിജെപിക്കും കിട്ടിയ വന്‍ലാഭം കണ്‍കുളിര്‍ക്കെ ആസ്വദിച്ചും നരസിംഹ റാവു മറുലോകത്തിരുന്ന് സന്തോഷിക്കുകയാകുമോ അതോ ദു:ഖിക്കുകയാകുമോ ചെയ്യുന്നുണ്ടാവുകയെന്നും മന്ത്രി ചോദിക്കുന്നു.

കോണ്‍ഗ്രസ്സിന്റെ വിഷലിപ്ത മതേതരത്വത്തെ തിരിച്ചറിയാന്‍ ഇനിയും മതേതരവാദികളും മത ന്യൂനപക്ഷങ്ങളും വൈകിയാല്‍ അവരെ കാത്തിരിക്കുന്നത് അനുഭവിച്ചതിനേക്കാള്‍ വലിയ ദുരന്തമാകുമെന്നും മന്ത്രി ജലീല്‍ കുറിക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഫോട്ടോകള്‍ തെളിവായി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് കേസിലെ പ്രതികളെ വെറുതെവിട്ടത്. കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം സിബിഐക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തുന്നു.

എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു. ശേഷം കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ത്രിവർണ്ണത്തിൽ തകർത്തെറിഞ്ഞു, കാവിയിൽ കത്തിച്ചാമ്പലായി
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
കറുപ്പും കാവിയും ഇടചേർന്ന പുറംചട്ടയുമായി 2006 ആഗസ്റ്റ് ഒന്നിനാണ് പെൻഗ്വിൻ ബുക്സ് “അയോദ്ധ്യ – ഡിസംബർ 6, 1992” എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ബാബരി മസ്ജിദ് തകർക്കപ്പെടുന്ന സമയത്ത് മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കോൺഗ്രസ്സ് നേതാവ് നരസിംഹ റാവുവാണ് ഗ്രന്ഥകർത്താവ്. മതനിരപേക്ഷതയുടെ കൂടി സൗധമായി ഗണിക്കപ്പെട്ടിരുന്ന ഒരു ചരിത്ര സ്മാരകം തകർക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ്സിനുണ്ടായ നഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തി റാവു അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്; “ഭാവി എൻ്റെ നിലപാട് ശരിവെയ്ക്കുമോയെന്ന് കണ്ടറിയണം. ശരിവെച്ചാൽ സന്തോഷം”.

അന്നത്തെ കേന്ദ്ര സർക്കാരിൻ്റെ സർവ സന്നാഹങ്ങളെയും കാറ്റിൽപറത്തി ബാബരി മസ്ജിദ് നിലംപരിശാക്കാൻ കഴിഞ്ഞു എന്ന ആത്മ വിശ്വാസമാണ് സംഘ്പരിവാരങ്ങളെ രാജ്യത്ത് ഇത്രപെട്ടന്ന് അധികാരത്തിലെത്തിച്ചത്. ബാബരി മസ്ജിദ് തകർക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ബി.ജെ.പി യുടെ അധികാര മോഹം പൂവണിയാൻ കുറേക്കൂടി പതിറ്റാണ്ടുകൾ അവർക്ക് കാത്തിരിക്കേണ്ടി വരുമായിരുന്നു. ആ കാലദൈർഘ്യം ചുരുക്കിക്കൊടുക്കാൻ കോൺഗ്രസ്സിനും അവരെ പിന്താങ്ങിയ മുസ്ലിംലീഗ് ഉൾപ്പടെയുള്ളവർക്കും സാധിച്ചുവെന്നതിൻ്റെ പേരിലാകും റാവുവും റാവുവിനെ പിന്തുണച്ചവരും ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ടാവുക.
സുപ്രീംകോടതി വിധിയിലൂടെ പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണി തുടങ്ങിക്കഴിഞ്ഞു. പുതിയ മസ്ജിദ് പണിയാൻ അഞ്ചേക്കർ ഭൂമിയും ലഭ്യമാക്കി. ഇപ്പോഴിതാ ലോകം മുഴുക്കെ വേദനയോടെ നേർകണ്ണുകൊണ്ട് കണ്ട ഒരു ഹീനകൃത്യത്തിന് തെളിവില്ലെന്ന് പറഞ്ഞ് എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. രാജ്യം ഏതുദിശയിലേക്കാണ് നീങ്ങുന്നത് എന്നതിൻ്റെ വ്യക്തമായചുണ്ടുപലകയാണ് ഇത്.

ബാബരി മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്നതിൻ്റെ പേരിൽ കോൺഗ്രസ്സിന് ഭവിച്ച തീരാനഷ്ടം കണ്ടും, ആർ.എസ്.എസിനും ബി.ജെ.പിക്കും കിട്ടിയ വൻലാഭം കൺകുളിർക്കെ ആസ്വദിച്ചും നരസിംഹ റാവു മറുലോകത്തിരുന്ന് സന്തോഷിക്കുകയാകുമോ അതോ ദു:ഖിക്കുകയാകുമോ ചെയ്യുന്നുണ്ടാവുക? കോൺഗ്രസ്സിൻ്റെ വിഷലിപ്ത മതേതരത്വത്തെ തിരിച്ചറിയാൻ ഇനിയും മതേതരവാദികളും മത ന്യൂനപക്ഷങ്ങളും വൈകിയാൽ അവരെ കാത്തിരിക്കുന്നത് അനുഭവിച്ചതിനേക്കാൾ വലിയ ദുരന്തമാകും. കാലത്തിൻ്റെ മലമടക്കുകളിൽ പാടിപ്പതിഞ്ഞ വരികളാണ് മനസ്സിൽ തെളിയുന്നത്; “മുന്നിൽ നിന്ന് വെടിയുതിർത്താൽ പ്രതിരോധകവചം തീർക്കാം, പിന്നിൽ ചതിക്കുഴി തീർത്താലോ, അടിതെറ്റി നിപതിക്കലല്ലാതെ മറ്റെന്തുവഴി”.

Exit mobile version