ദിലീപിനെതിരെ പരാതി നൽകി മുഖ്യസാക്ഷി

കൊച്ചി: നടൻ ദിലീപിനെതിരെ പോലീസിൽ പരാതി നൽകി വിപിൻലാൽ. നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷിയായ വിപിൻ ലാലിനെ മൊഴിമാറ്റാനായി ദിലീപ് നിർബന്ധിക്കുന്നുണ്ടെനന്നും ഭീഷണിപ്പെടുത്തുന്നുണ്ടെന്നുമാണ് പരാതി. മുമ്പ് പോലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തണമെന്ന് ഭീഷണിപ്പെടുത്തിയതായി വിപിൻ ലാൽ നൽകിയ പരാതിയിൽ പറയുന്നു.

ഫോണിലൂടേയും കത്തിലൂടേയും ഭീഷണിയുണ്ടെന്നാണ് വിപിൻലാൽ പരാതിയിൽ പറയുന്നത്. പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സാക്ഷിമൊഴി നൽകാനുള്ള ദിവസം അടുത്തു വരുന്നതിനിടെയാണ് തനിക്കെതിരെ ഭീഷണിയെന്ന് വിപിൻ ലാലിന്റെ പരാതിയിൽ പറയുന്നു.

കാസർകോട് സ്വദേശിയാണ് വിപിൻ ലാൽ. വിപിന്റെ പരാതിയിൽ ബേക്കൽ പോലീസ് 195 എ, 506 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കേസിൽ ആരേയും പ്രതിചേർത്തിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിൽ ഒരാളാണ് വിപിൻലാൽ. വിപിൻ ലാലാണ് ജയിലിൽ വെച്ച് ഈ കേസിലെ മുഖ്യ പ്രതികളായ പൾസർ സിനി എന്ന സുനിൽ കുമാർ അടക്കമുള്ളവരെ കത്തെഴുതാൻ സഹായിച്ചത്. കൃത്യം നടത്തിക്കഴിഞ്ഞെന്നും ഇനി ലഭിക്കേണ്ട പണം ലഭിക്കണമെന്നും പറയുന്ന കത്ത് അന്ന് ഏറെ വിവാദമായിരുന്നു.

മുമ്പ് തന്നെ, നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സാക്ഷികളെ ദിലീപ് സ്വാധീനിക്കുന്നുണ്ടെന്ന് കാണിച്ചായിരുന്നു പ്രോസിക്യൂഷന്റെ വാദം. അഭിഭാഷകൻ വഴിയാണ് ദിലീപ് പ്രധാന സാക്ഷിയുടെ മൊഴി മാറ്റാനായി നീക്കം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്. തൃശ്ശൂർ ടെന്നീസ് ക്ലബിൽ വച്ച് ദിലീപും പൾസർ സുനിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നൽകിയ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്.

ഇതിനിടെ, ദിലീപിന് എതിരായ മൊഴി നൽകിയ ചില സാക്ഷികൾ കോടതിയിൽ മൊഴിമാറ്റിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയതിനെ തുടർന്നാണ് പ്രോസിക്യൂഷൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. നിലവിൽ ഈ കേസിൽ രഹസ്യ വിചാരണ നടക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Exit mobile version