ശബരിമല ദര്‍ശനം കര്‍ശന നിയന്ത്രണങ്ങളോടെ; ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി മാത്രം; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം ഈ വര്‍ഷം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരിമിതമായ തീര്‍ത്ഥാടകരെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വെര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും ദര്‍ശനം. കുട്ടികളും 65 വയസിന് മുകളിലുള്ളവരെയും ഒഴിവാക്കും. വിരി വയ്ക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന തീര്‍ത്ഥാടകരില്‍ നിശ്ചിത എണ്ണം ആളുകളെ മാത്രമേ അനുവദിക്കൂ. എത്ര ആളുകളെ അനുവദിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും.മറ്റ് സംസ്ഥാനങ്ങളിലെ ക്രമീകരണങ്ങള്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ പോയി വിലയിരുത്തും. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും ആശയ വിനിമയം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല ദര്‍ശനത്തിന് വരുന്ന ഭക്തര്‍ കൊവിഡ് മുക്ത സര്‍ട്ടിഫിക്കറ്റുമായാണ് വരേണ്ടത്. എന്നാല്‍ ശബരിമലയിലും മറ്റൊരു ടെസ്റ്റ് നടത്തിയതിന് ശേഷമേ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കൂ.
ദര്‍ശനം കഴിഞ്ഞ് ഉടന്‍ മലയിറങ്ങണം. വിരി വയ്ക്കാനോ തങ്ങാനോ അനുവദിക്കില്ല. എന്നാല്‍ നിലയ്ക്കലില്‍ പരിമിതമായ രീതിയില്‍ വിരി വയ്ക്കാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പമ്പയില്‍ സ്റ്റീല്‍ പാത്രത്തില് 100 രൂപ നല്‍കി കുടിവെള്ളം നല്‍കും. മലയിറങ്ങി പാത്രം നല്‍കിയാല്‍ 100 രൂപ മടക്കി നല്‍കും. അന്നദാനം പേപ്പര്‍ പ്ലേറ്റില്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പമ്പയില്‍ ഇറങ്ങിയുള്ള കുളി ഒഴിവാക്കി ഷവര്‍ സൗകര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മല കയറുമ്പോള്‍ മാസ്‌ക് ധരിക്കുന്ന കാര്യം ആരോഗ്യവകുപ്പ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ വിന്യസിക്കും. നെയ്യഭിഷേകത്തിനുള്ള നെയ് ദേവസ്വം ബോര്‍ഡ് നിശ്ചയിക്കുന്ന സ്ഥലത്ത് ശേഖരിക്കും. അഭിഷേകം നടത്തിയ നെയ് തീര്‍ത്ഥാടകന്‍ നല്‍കും. തിരുവാഭരണ ഘോഷയാത്ര കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version