വിവാദ സോളാര്‍ കേസ്..! വിചാരണ പൂര്‍ത്തിയായി, ഈമാസം 13ന് വിധി

തിരുവനന്തപുരം: സോളാര്‍ കേസിന്റെ വിചാരണ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പൂര്‍ത്തിയായി. ഈമാസം 13 ന് കേസില്‍ വിധി പറയും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വ്യാജലെറ്റര്‍ പാഡിലുളള കത്ത് കാണിച്ചാണ് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ബിജുവിന് എതിരെ വ്യാജ രേഖ ചമച്ച് അസ്സല്‍ എന്ന നിലയില്‍ ഉപയോഗിച്ചു എന്നകുറ്റമാണ് പോലീസ് ചുമത്തിയിട്ടുളളത്.

സോളാര്‍ ഉപകരണങ്ങളുടെ വിതരണാവകാശമുളള മണക്കാട് സ്വദേശി റാസിഖ് അലിയുടെ സ്വസ് സോളാര്‍ പ്രോജക്റ്റ് എന്ന സ്ഥാപനത്തിന് കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ സോളാര്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുളള അനുമതിയ്ക്കായി കേന്ദ്ര ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് നല്‍കിയ കത്താണ് ബിജു വ്യാജമായി നിര്‍മ്മിച്ച് നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വ്യാജ ലെറ്റര്‍ ഹെഡിലുളളതായിരുന്നു കത്ത്.

തമ്മനം സ്വദേശി പോള്‍ എന്ന ഫ്രനിയാണ് കത്ത് നിര്‍മ്മിക്കാന്‍ ബിജുവിനെ സഹായിച്ചത്. ഫ്രനിയുടെ സ്ഥാപനമായ ഗ്രാഫ് എക്‌സ് എന്നസ്ഥാപനത്തില്‍ വച്ചാണ് കത്ത് നിര്‍മ്മിച്ചത്. ഇത് ബിജുവിന്റെ തമ്പാനൂരിലുളള സ്ഥാപനത്തിലേയ്ക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഈ കത്ത് കാണിച്ചാണ് ബിജു റാസിഖ് അലിയില്‍ നിന്ന് പലപ്പോഴായി 75 ലക്ഷം രൂപ തട്ടിയെടുത്തത്. പണം തട്ടിയെടുത്തതിന് മറ്റൊരു കേസ് ബിജു രാധാകൃഷ്ണന്‍, ശാലു മേനോന്‍, ശാലുവിന്റെ അമ്മ കലാദേവി എന്നിവര്‍ പ്രതിയായി ഇപ്പോഴും നിലവിലുണ്ട്.

Exit mobile version