പാലാരിവട്ടം പാലം തിങ്കളാഴ്ച മുതല്‍ പൊളിച്ചു തുടങ്ങും; പുതിയ പാലം എട്ട് മാസത്തിനകം

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍ നിര്‍മ്മാണം ഉടനെ തുടങ്ങും. തിങ്കളാഴ്ച മുതല്‍ മേല്‍പ്പാലം പൊളിച്ചു തുടങ്ങും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി-ഡിഎംആര്‍സി സംയുക്തയോഗത്തിലാണ് തീരുമാനം. ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ പകലും രാത്രിയുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. ടാറ് ഇളക്കിമാറ്റുന്നതിനുള്ള പ്രാഥമിക ജോലികളാകും തിങ്കളാഴ്ച തുടങ്ങുക. പാലം പൊളിച്ചുപണിയുന്നതിന് ഡിഎംആര്‍സിക്ക് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

പുതിയ പാലത്തിന്റെ നിര്‍മ്മാണം 8 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിഎംആര്‍സി അറിയിച്ചു. ഇ.ശ്രീധരനാണ് പാലം പുനര്‍നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുക.
മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള തുകയില്‍ ബാക്കിവന്ന പണത്തില്‍ നിന്നും പാലംപൊളിച്ചുപണി തുടങ്ങുമെന്ന് നേരത്തെ ഇ.ശ്രീധരന്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ടാറ് ഇളക്കി മാറ്റുന്നതിനുള്ള പ്രാഥമികഘട്ടത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെങ്കിലും പാലത്തിന്റെ കോണ്‍ഗ്രീറ്റ് ഭാഗം പൊളിച്ചുമാറ്റുന്ന പണി ആരംഭിക്കുമ്പോള്‍ ഗതാഗത നിയന്ത്രണങ്ങളുമുണ്ടായേക്കും. പാലം പൊളിച്ചുപണിയാന്‍ സുപ്രീം കോടതി കഴിഞ്ഞയാഴ്ച സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന് എത്രയും വേഗം പുതിയ പാലം പണിയാമെന്നുള്ള നടപടികളിലേക്ക് കടക്കാമെന്നും ജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ചെന്നൈ ഐഐടിയുടെ പഠനം, ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം.

Exit mobile version