കാര്‍ഷിക ബില്ല്; കേന്ദ്രവുമായി നിയമ പോരാട്ടത്തിന് ഒരുങ്ങി സംസ്ഥാനം, സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക പരിഷ്‌കരണ ബില്ലിനെതിരെ കേരളം സുപ്രിം കോടതിയെ സമീപിക്കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടക്കുന്നതാണ് പുതിയ നിയമം. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതെന്നും മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തലുണ്ടായി.

കര്‍ഷക ബില്ലിനെതിരെ രാജ്യത്തിന്റെ പലകോണുകളിലും പ്രതിഷേധം ഉയര്‍ന്ന് വരികയും ഇടത് എം.പിമാര്‍ സമരത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടയിലാണ് സംസ്ഥാനം നേരിട്ട് തന്നെ നിയമപോരാട്ടത്തിനിറങ്ങുന്നത്. കര്‍ഷകരെ ബാധിക്കുന്ന വിഷയത്തില്‍ സംസ്ഥാനത്തിന് എന്ത് തുടര്‍നടപടി സ്വീകരിക്കാമെന്ന കാര്യത്തില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. സംസ്ഥാന സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിക്കുന്നത്.

ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുളള വിഷയമായ കൃഷിയില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്‌നമാണെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. നേരത്തെ കേന്ദ്രം കൊണ്ട് വന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി ആക്ട് കേരളവും ബിഹാറും അടക്കം 8 സംസ്ഥാനങ്ങള്‍ ഇനിയും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ രാജ്യസഭ പാസാക്കിയ ബില്ലുകളെയും നിയമപരമായി ചോദ്യം ചെയ്യാനാകും എന്നായിരുന്നു അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം.

സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷവും സ്വാഗതം ചെയ്തു. ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫസിലിറ്റേഷന്‍) ബില്‍ 2020, ഫാര്‍മേഴസ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ 2020 എന്നിവയാണ് പാര്‍ലമെന്റ് പാസാക്കിയത്.

Exit mobile version