ഇന്ത്യയിലെ കര്‍ഷകര്‍ ഇളകി മറിയും എന്നൊക്കെ ആരൊക്കെയോ പറഞ്ഞു, ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകള്‍; കാര്‍ഷിക ബില്ലിനെ പിന്തുണച്ച് നടന്‍ കൃഷ്ണകുമാര്‍

തിരുവനന്തപുരം: കാര്‍ഷിക ബില്ലിനെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ ഇളകി മറിയും എന്നൊക്കെയാണ് ആരൊക്കയോ പറഞ്ഞത്, എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്ന് നടന്‍ കൃഷ്ണകുമാര്‍. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കൃഷ്ണകുമാര്‍ ബില്ലിന് പിന്തുണ അറിയിച്ചത്.

പുതിയ കാര്‍ഷിക ബില്ലിനെതിരായി ജനരോഷം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ബില്ലിനെ പിന്തുണച്ചുകൊണ്ട് കൃഷ്ണകുമാര്‍ രംഗത്തെത്തിയത്. കാര്‍ഷിക ബില്ലും രാജ്യസഭാ കടന്നുവെന്നും ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകളെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

കാര്‍ഷിക ബില്ലും രാജ്യസഭാ കടന്നു. ചിലര്‍ ഇതിനെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2എന്നും ഡിമോണിറ്റസേഷന്‍ 2.0 എന്നൊക്കെ പറഞ്ഞു കേട്ടു. കൊള്ളാം. ഇതിനെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ ഇളകി മറിയും എന്നൊക്കെയാണ് ആരൊക്കയോ പറഞ്ഞത്. ഒന്നും സംഭവിച്ചില്ല. സംഭവിച്ചത് 2 കുടുംബക്കാര്‍ക്ക് മാത്രം. ഒന്ന് UPA യില്‍ നിന്നുള്ള കുടുംബം, മഹാരാഷ്ട്രകാരാ, മറ്റൊന്ന് NDA യില്‍ നിന്നുള്ളതാ, അങ്ങ് പഞ്ചാബിലുള്ള കുടുംബം. അവരുടെ വാര്‍ഷിക വരുമാനത്തില്‍ ഒരു 10000 കോടിയും ഒരു 5000 കോടിയും പോകും അത്രേ ഉള്ളു. NDA യുടെ വനിതാ MP രാജി കാണിച്ചു വിരട്ടി. പ്രസിഡന്റ് എടുപിടീന്ന് രാജി വാങ്ങി സ്വീകരിച്ചു. വനിതാ എംപി യുടെ ഉള്ള പണിയും പോയി. കര്‍ഷകരെ പണ്ടത്തെ പോലെ പറ്റിക്കാന്‍ പറ്റൂല. അവര്‍ക്കും കാര്യം മനസ്സിലായി. കയ്യില്‍ മൊബൈല്‍ ഉണ്ടല്ലോ. ഇനി കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് അവര്‍ നേരിട്ട് കൊടുക്കും. ഉദാ: പണ്ട് 10 രൂപയ്ക്കു ഇടനിലക്കാരന് കൊടുത്ത സവാള ഇടനിലക്കാരന്‍ 20 രൂപയ്ക്കു ഉപഭോക്താവിന് കൊടുക്കുന്നു. ഇനി മുതല്‍ കര്‍ഷകന്‍ അതേ സാധനം 15 രൂപയ്ക്കു ഇടനിലക്കാരനെ ഒഴിവാക്കി നേരിട്ട് ഉപഭോക്താവിന് കൊടുക്കുന്നു. രണ്ടു കൂട്ടര്‍ക്കും 5 രൂപ വീതം ലാഭം. ഇരു കൂട്ടര്‍ക്കും കാര്യം പിടികിട്ടി. എല്ലാം കോംപ്ലിമെന്റ്‌സ് ആക്കി. അപ്പൊ നമുക്ക് പിരിയാം. കുറച്ചൊക്കെ പട്ടിണിയും മാറ്റാം ഒപ്പം GDP യും.. ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകള്‍.. ജയ് ഹിന്ദ്

Exit mobile version