‘ന്യോള്‍’ ചുഴലിക്കാറ്റ്; കേരളത്തില്‍ പെരുമഴ, കേന്ദ്രസേനകള്‍ ജാഗ്രതയില്‍, ദുരന്ത സാധ്യതാ മേഖലകളിലുള്ളവരെ ക്യാംപുകളിലേക്ക് മാറ്റും

തിരുവനന്തപുരം: തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട ‘ന്യോള്‍’ ചുഴലിക്കാറ്റ് ദുര്‍ബലമായി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചു. ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ ഫലമായി ബുധനാഴ്ചവരെ ശക്തമായ മഴ ലഭിക്കാമെന്നു കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേന്ദ്ര സേനകളോട് തയാറാകുവാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി. പോലീസ്, ഫയര്‍ ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പൂര്‍ണ്ണ സജ്ജരാണ്. കരസേന, ഡിഫന്‍സ് സര്‍വ്വീസ് കോര്‍പ്‌സ്, നേവി, ഐടിബിപി എന്നിവരും തയാറായിട്ടുണ്ട്.

വായുസേനയുടെ വിമാനങ്ങളും തയാറാണെന്നു സര്‍ക്കാരിനെ അറിയിച്ചു. ബിഎസ്എഫ്, സിആര്‍പിഎഫ് സേനകളെ അവശ്യാനുസരണം വിന്യസിക്കും. റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാംപുകളിലേക്കു മാറ്റാന്‍ നിര്‍ദേശം നല്‍കി.

രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യമുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കും. മണ്ണിടിച്ചില്‍ മൂലമുള്ള അപകടങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി.

സംസ്ഥാനത്ത് സെപ്റ്റംബര്‍ 24 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെ സാധാരണയായി ശരാശരി മഴ 40 എംഎം ആണെങ്കിലും ഇത്തവണ 100 എംഎംനു മുകളില്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

Exit mobile version