‘അഭിമാനത്തോടെ വിളിച്ചുപറയാന്‍ കാലം കരുതിവെച്ച അപൂര്‍വ പ്രതിഭാസം’; മോഡിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ശോഭാ സുരേന്ദ്രന്‍

തൃശ്ശൂര്‍: എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. അഭിമാനത്തോടെ വിളിച്ചുപറയാന്‍ കാലം കരുതിവെച്ച അപൂര്‍വ പ്രതിഭാസമാണ് മോഡി എന്നും അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

നരേന്ദ്ര ദാമോദര്‍ ദാസ് മോദി. ഒരു യുഗത്തെ ഒരു ജീവിതം കൊണ്ട് സ്വാംശീകരിച്ച കര്‍മ്മയോഗി. മാധ്യമങ്ങളും എതിരാളികളും ചായക്കാരന്‍ എന്ന് അധിക്ഷേപിച്ച് ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയില്‍ അയിത്തം കല്പിച്ചിട്ടും ഒരു സാധാരണക്കാരന്റെ ദൃഢനിശ്ചയത്തില്‍ ഒരു രാജ്യത്തെ കൊണ്ട് മോദി ജി എന്ന് വിളിപ്പിച്ച ജീവിത സപര്യ. ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭരണപരിചയമുള്ള പ്രധാനമന്ത്രി. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി. അധികാരത്തിന്റെ ഇടനാഴികളില്‍ സാധാരണക്കാരന്റെ ശബ്ദമെത്തുന്ന കാലത്ത് മാത്രമേ ഇന്ത്യ ജനാധിപത്യ രാജ്യമാകൂ എന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്നം ജീവിതം കൊണ്ട് നടപ്പാക്കിയ അതുല്ല്യ വ്യക്തിത്വം.

വിലക്ക് കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയ ലോകരാജ്യങ്ങളില്‍ കോടി കണക്കിന് ആരാധകരുള്ള ലോക നേതാവ്. ഒരു ജീവിതം മുഴുവന്‍ ഭാരതസംസ്‌കാരത്തിന് വേണ്ടി പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിച്ച കോടി കണക്കിന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക്, അങ്ങ് ആ ചെങ്കോട്ടയില്‍ ദേശിയ പതാക ഉയര്‍ത്തുന്ന ആര്‍ എസ് എസുകാരനെ കണ്ടോ എന്ന് ആത്മഹര്‍ഷം പൂണ്ട്, അഭിമാത്തോടെ വിളിച്ചുപറയാന്‍ കാലം കരുതിവെച്ച അപൂര്‍വ പ്രതിഭാസം. ഈ മോദികാലത്ത് ജീവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. അങ്ങയുടെ സേവനതല്പരതയെ അഭിമാനത്തോടെ വണങ്ങുന്നു. ജന്മദിനാശംസകള്‍.

Exit mobile version