കൊവിഡ് രോഗികൾക്ക് തപാൽ വോട്ട്; സർക്കാർ ജീവനക്കാരുടെ പിടിച്ച ശമ്പളം പിഎഫിൽ ലയിപ്പിക്കും; മന്ത്രിസഭാ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കുമെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് ചെയ്യുന്നതിനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു. കൊവിഡ് രോഗികൾക്കും ശാരീരിക അവശതയുള്ളവർക്കും തപാൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നതാണ് ഓർഡിനൻസ്.

പഞ്ചായത്ത്‌രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓർഡിനൻസ് ഇറക്കുന്നത്. കൊവിഡ് രോഗികൾക്കും ശാരീരിക അവശതയുള്ളവർക്കും തപാൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നതാണ് ഓർഡിനൻസ്. വോട്ടെടുപ്പിന്റെ സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് 6 വരെയാക്കി ദീർഘിപ്പിച്ചു. ഈ ഭേദഗതികളടക്കം ഓർഡിനൻസിന്റെ ഭാഗമായി വരും. കാലാവധി കഴിഞ്ഞ 23 ഓർഡിനൻസുകൾ പുനർ വിളംബരം ചെയ്യാനുള്ള തീരുമാനവും സർക്കാർ കൈക്കൊണ്ടു.

കൂടാതെ വോട്ടെടുപ്പിന് തലേ ദിവസം രോഗം സ്ഥിരീകരിച്ചാൽ എന്ത് ചെയ്യുമെന്ന കാര്യവും ചർച്ചയായി. എന്നാൽ ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഉചിതമായ തീരുമാനമെടുക്കാമെന്ന തീരുമാനത്തിലാണ് മന്ത്രിസഭായോഗം പിരിഞ്ഞത്.

ഇതോടൊപ്പം, കൂടാതെ കൊവിഡ് കാലത്ത് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചത് തിരികെ നൽകാനും തീരുമാനമായി. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മാറ്റിവെച്ചിരുന്നു. ഇരുപത് ശതമാനം ശമ്പളം വീതം അഞ്ച്മാസമായാണ് പിടിച്ചുവെച്ചിരുന്നത്. ഇത് പിഎഫിൽ ലയിപ്പിക്കാനാണ് തീരുമാനം. ഈ ശമ്പളം ഒമ്പത് ശതമാനം പലിശയോടെയാകും പി എഫിൽ ലയിപ്പിക്കുക. നിലവിൽ 20 കൊല്ലമായിരുന്ന ശമ്പളമില്ലാതെയുള്ള അവധി ഇത് അഞ്ച് വർഷമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version