ബലാത്സംഗ കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍, വിചാരണ തുടങ്ങി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ തുടങ്ങി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലും കോടതിയില്‍ എത്തി. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയുടെ വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്തതായി കേസിലെ സാക്ഷികളെ നോട്ടീസ് നല്‍കി വിളിച്ചു വരുത്തും. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളുണ്ട്.

ഇരയുടെ വിശദാംശങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ രഹസ്യ വിചാരണയാണ് കേസില്‍ നടക്കുന്നത്. അതിനാല്‍ കോടതി നടപടികള്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതിയില്ല. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.

വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Exit mobile version