മുന്‍ ഉത്തരവില്‍ പിഴവില്ല; ഫ്രാങ്കോ മുളയ്ക്കലിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയും സപ്രീംകോടതി തള്ളി. കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം തള്ളിയതിന് എതിരെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചത്.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജി തള്ളിയത്. മുന്‍ ഉത്തരവില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും അതിനാല്‍ പുനഃപരിശോധന ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കികൊണ്ട് ഹര്‍ജി തള്ളുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയ്ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു പുനഃപരിശോധന ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

2013 മുതല്‍ മറ്റൊരു പള്ളിയുമായി സഹകരിച്ച് പുതിയ സന്യാസ സമൂഹം രൂപീകരിക്കാന്‍ പരാതിക്കാരിയായ കന്യാസ്ത്രീ ശ്രമിച്ചിരുന്നവെന്നും അതില്‍ പരാജയപെട്ടുവെന്നുമാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. 2017 ല്‍ കന്യാസ്ത്രീക്ക് എതിരെ ചില പരാതികള്‍ ലഭിക്കുകയും ഇതില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് മുന്‍ കൂട്ടി ആസൂത്രണം ചെയ്തുള്ള കന്യാസ്ത്രീയുടെ പരാതിയെന്നും ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Exit mobile version