സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്നും കടലിലേക്ക് വീണു, രണ്ടരവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്നും കടലിലേക്ക് വീണ രണ്ടര വയസ്സുകാരന്റെ മൃതദേഹം ലഭിച്ചു. പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റെയും അനിതയുടെയും ഇളയ മകന്‍ ആദിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഗലീലിയോ കടപ്പുറത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആലപ്പുഴയില്‍ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു അനിതയും മക്കളും. കടപ്പുറത്തുവെച്ച് സെല്‍ഫി എടുക്കുന്നതിനിടെ അമ്മയും മക്കളും തിരയില്‍പ്പെടുകയായിരുന്നു. അമ്മ അനിതയെയും മൂത്ത മകനെയും സഹോദരന്റെ മകനെയും ഇവര്‌ക്കൊപ്പം ബീച്ചിലെത്തിയ ബന്ധു രക്ഷപ്പെടുത്തി.

എന്നാല്‍ രണ്ടര വയസ്സുള്ള ആദികൃഷ്ണ തിരയില്‍പ്പെട്ട് കാണാതാകുകയായിരുന്നു. തൃശൂരില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് ഇവര്‍ ആലപ്പുഴയിലെത്തിയത്. ഇഎസ്‌ഐ ജംക്ഷനു സമീപം കടല്‍ത്തീരത്ത് 13 നാണ് സംഭവം നടന്നത്.

കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് ഇവരെ ബീച്ചിലേക്ക് പ്രവേശിക്കാന്‍ പൊലീസ് വിലക്കിയിരുന്നു. എന്നാല്‍ മറ്റൊരു വഴിയിലൂടെ ഇവര്‍ കടല്‍തീരത്തെത്തുകയായിരുന്നു. കടല്‍ കാണണമെന്ന കുട്ടികളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കാറില്‍ പുറപ്പെട്ടതെന്നു ഇവരെ കൊണ്ടുവന്ന ചേര്‍ത്തല ചാരമംഗലം ബിനുഭവനില്‍ ബിനു പറഞ്ഞു.

ചാത്തനാട്ട് വാടകയ്ക്കു താമസിക്കുന്ന ബിനു അനിതയുടെ ബന്ധുവാണ് . കോവിഡ് നിയന്ത്രണം വന്നതു മുതല്‍ ആലപ്പുഴ ബീച്ചില്‍ സന്ദര്‍ശകര്‍ വരാറില്ല. സാധാരണ സന്ദര്‍ശകര്‍ എത്തിച്ചേരാത്ത ഭാഗത്താണ് ബിനു കുട്ടികളെയും കൊണ്ടുവന്നത്. ഒന്നരയോടെ എത്തിയ ശേഷം കുട്ടികളുമായി അര മണിക്കൂറോളം തീരത്ത് കളിച്ചു.

അപ്പോഴെല്ലാം ശക്തമായി തിരമാലയും മഴയും ഉണ്ടായിരുന്നു. ഇതിനിടെ കാറിനടുത്തേക്ക് പോയ ബിനു തിരികെ വരുമ്പോള്‍ ആദി കൃഷ്ണ തിരമാലയില്‍പ്പെടുന്നതു കണ്ടു. കരയിലേക്കു തെറിച്ചുവീണ കുട്ടിയെ ബിനു ഓടിയെത്തി എടുത്തെങ്കിലും വീണ്ടും കൂറ്റന്‍ തിരമാല പതിച്ചതു പെട്ടെന്നായിരുന്നു.

കയ്യില്‍നിന്നു തെറിച്ചുപോയ കുട്ടി കടലില്‍ വീഴുകയായിരുന്നു. മറ്റ് 2 കുട്ടികളെയും അനിതയെയും കരയിലേക്ക് മാറ്റുന്നതിനിടെ വീണ്ടും പരതിയെങ്കിലും ആദിയെ കണ്ടെത്താനായില്ലെന്നു ബിനു പറഞ്ഞു.

Exit mobile version